പയ്യന്നൂരില്‍ എല്‍ഡിഎഫ് വന്‍ തോതില്‍ ചട്ടലംഘനം നടത്തുന്നു; അട്ടിമറി നീക്കമെന്ന് വി. കുഞ്ഞികൃഷ്ണന്‍

Jaihind News Bureau
Tuesday, April 7, 2026

പയ്യന്നൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പയ്യന്നൂരില്‍ എല്‍ഡിഎഫ് വ്യാപകമായി പെരുമാറ്റച്ചട്ട ലംഘനം നടത്തുന്നതായി വി. കുഞ്ഞികൃഷ്ണന്‍. ദേശാഭിമാനി പത്രത്തില്‍ സഹകരണ ബാങ്കുകള്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പരസ്യം നല്‍കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പരാജയഭീതി മൂലം ഏതുവിധേനയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കുന്നതായും നാട്ടിലില്ലാത്തവരുടെ പേരില്‍ വോട്ട് രേഖപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് ബി.എല്‍.ഒ മാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പരസ്യമായി പ്രചാരണം നടത്തുന്ന ചിത്രം സഹിതം പരാതി നല്‍കിയിട്ടുണ്ട്. പല ബൂത്തുകളിലും വൈകുന്നേരം വരെ ഇരിക്കാന്‍ മറ്റ് കക്ഷികളെ അനുവദിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ടും കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ടു. മുന്‍പ് അംഗീകരിച്ച കണക്കുകളുടെ വൗച്ചറുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ല. മറിച്ച് പഴയ വൗച്ചറുകള്‍ ഹാജരാക്കി തട്ടിപ്പിന് ശ്രമിച്ചു.
തിരഞ്ഞെടുപ്പ് ഫണ്ട് രസീതുകള്‍ തിരികെ വന്നില്ലെന്നും പകരം വ്യാജ രസീതുകള്‍ അടിച്ച് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കിയെന്നും അദ്ദേഹം പറഞ്ഞു. ടി.ഐ. മധുസൂദനന് നല്‍കിയ രസീതുകളില്‍ വലിയ തട്ടിപ്പാണ് നടന്നത്. വരവ് കൂടിയപ്പോള്‍ അത് മറയ്ക്കാന്‍ ചെലവ് കൂട്ടി കാണിച്ചതായും അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടിയില്‍ വലിയ ക്രമക്കേടുകള്‍ നടന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കാനാണ് നേതൃത്വം ശ്രമിച്ചതെന്ന് കുഞ്ഞികൃഷ്ണന്‍ കുറ്റപ്പെടുത്തി. എം. സ്വരാജിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. സ്വരാജ് എന്തും വിളിച്ചു പറയാമെന്ന അവസ്ഥയിലാണെന്നും കുഞ്ഞികൃഷ്ണന്‍ പരിഹസിച്ചു. വലിയ അഴിമതികളും ക്രമക്കേടുകളും നിലനില്‍ക്കുന്നുണ്ടെങ്കിലും പയ്യന്നൂരില്‍ ഇത്തവണ വലിയ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.