‘എന്ത് നീതി ന്യായമാണ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കുന്നത്?’; സിപിഎമ്മിന്‍റേത് കാട്ടു നീതിയെന്ന് വി.ഡി. സതീശന്‍

 

തിരുവനന്തപുരം: സിപിഐഎമ്മിന്‍റെ കൂടെ നില്‍ക്കുമ്പോള്‍ എന്ത് തെറ്റ് ചെയ്താലും സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഐഎമ്മില്‍ നിന്നും പുറത്തുപോയാല്‍ അപ്പോള്‍ നടപടിയെടുക്കും. ഇത് കാട്ടുനീതിയാണ്. സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന മുഴുവന്‍ ആളുകള്‍ക്കും പാര്‍ട്ടി സംരക്ഷണം നല്‍കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. പി.വി അന്‍വറിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് അനുമതി നല്‍കിയത് സൂചിപ്പിച്ചായിരുന്നു പ്രതികരണം.

ടി.പി ചന്ദ്രശേഖരന്‍വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഇരുന്നുകൊണ്ടാണ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്ത് നീതി ന്യായമാണ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കുന്നത്. ഭരണകക്ഷി എംഎല്‍എ സര്‍ക്കാരിനുള്ളിലും പാര്‍ട്ടിയിലും നടന്ന കാര്യങ്ങളെല്ലാം പറയുകയാണ്. ഞങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ. ഇതോടെ പ്രതിപക്ഷത്തിന്‍റെ വിശ്വാസ്യത കൂടിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിലാണ് തങ്ങള്‍. എട്ടുവര്‍ഷത്തിനിടെ സര്‍ക്കാര്‍ ഇത്ര പ്രതിസന്ധിയിലായ കാലഘട്ടം ഉണ്ടായിട്ടില്ല. പി.വി അന്‍വര്‍ കഴിഞ്ഞ ദിവസം നിലമ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ എല്ലാ പാര്‍ട്ടിക്കാരും പോയി കാണും. അതില്‍ തെറ്റില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. യുഡിഎഫിലേക്ക് വന്നാല്‍ അന്‍വറിനെ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് ‘ ഞങ്ങള്‍ ഇക്കാര്യം ഇതുവരെയും ചര്‍ച്ച ചെയ്തിട്ടില്ല. ഒറ്റയ്ക്ക് അഭിപ്രായം പറയാന്‍ ആകില്ല. ചര്‍ച്ച നടത്തേണ്ട സമയത്ത് നടത്തുമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Comments (0)
Add Comment