അമേരിക്കന്‍ യുദ്ധവിമാനം ഇറാനില്‍ തകര്‍ന്നു; പൈലറ്റിനായി തിരച്ചില്‍; പിടികൂടുന്നവര്‍ക്ക് വന്‍ പ്രതിഫലം

Jaihind News Bureau
Friday, April 3, 2026

ടെഹ്റാന്‍: അമേരിക്കന്‍ വ്യോമസേനയുടെ യുദ്ധവിമാനം ഇറാന്‍ അതിര്‍ത്തിക്കുള്ളില്‍ തകര്‍ന്നു വീണു. വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി ഇജക്ട് ചെയ്ത പൈലറ്റ് തെക്കുപടിഞ്ഞാറന്‍ ഇറാനിലെ പര്‍വ്വതപ്രദേശത്ത് വീണതായാണ് സൂചന. പൈലറ്റിനെ ജീവനോടെ പിടികൂടി കൈമാറുന്നവര്‍ക്ക് വന്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാനിലെ പ്രാദേശിക ഭരണകൂടം.

അമേരിക്കയുടെ അത്യാധുനിക എഫ്-35 (F-35) വിമാനം തങ്ങള്‍ തകര്‍ത്തുവെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും, പുറത്തുവന്ന അവശിഷ്ടങ്ങള്‍ എഫ്-15ഇ (F-15E) വിമാനത്തിന്റേതാണെന്നാണ് പ്രതിരോധ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍. കോഹ്കിലുയേ ആന്റ് ബോയര്‍-അഹമ്മദ് പ്രവിശ്യയിലാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് ഇതുവരെ ഇറാന്‍ സൈന്യത്തിന്റെ പിടിയിലായിട്ടില്ല. പൈലറ്റിനെ കണ്ടെത്തിയാല്‍ ഉപദ്രവിക്കാതെ പോലീസിന് കൈമാറണമെന്ന് ഇറാന്‍ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പൈലറ്റിനെ കണ്ടെത്താനായി അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ ഇറാന്‍ അതിര്‍ത്തിക്കുള്ളില്‍ നിരീക്ഷണം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അഞ്ച് ആഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ സംഭവമാണിത്. അമേരിക്കന്‍ പൈലറ്റ് ഇറാന്‍ സൈന്യത്തിന്റെ പിടിയിലായാല്‍ അത് മേഖലയില്‍ പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിന് വഴിവെക്കുമെന്ന് നിരീക്ഷകര്‍ ഭയപ്പെടുന്നു. സംഭവത്തില്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡോ വൈറ്റ് ഹൗസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.