ഗാസയില്‍ 60 ദിവസത്തെ വെടി നിര്‍ത്തല്‍ നടപ്പാക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച പുതിയ നിര്‍ദേശം അംഗീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ സമ്പൂര്‍ണ നാശം നേരിടേണ്ടി വരുമെന്ന് ഹമാസിന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. ഹമാസ് കരാര്‍ അംഗീകരിക്കുന്നതുവരെ ഗാസയില്‍ ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും ഇസ്രയേല്‍ സൈനികരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വ്യോമ, കര, കടല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും കാറ്റ്‌സ് വ്യക്തമാക്കി.
ഇരുപതുമാസത്തോളമായി രക്തരൂഷിതയുദ്ധം നടക്കുന്ന ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലാണ് കരാറില്‍ ലക്ഷ്യമിടുന്നത്. യുഎസിന്റെ താത്കാലിക വെടിനിര്‍ത്തല്‍-ബന്ദിമോചന നിര്‍ദേശവുമായി ഇസ്രയേല്‍ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് വ്യാഴാഴ്ച ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്ക് നെതന്യാഹു ഉറപ്പുനല്‍കി. 60 ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി രണ്ട് ഘട്ടങ്ങളായി 10 ഇസ്രായേലി ബന്ദികളെയും 18 മൃതദേഹങ്ങളെയും മോചിപ്പിക്കാനും 1,236 പലസ്തീന്‍ തടവുകാരെയും 180 പലസ്തീന്‍ മൃതദേഹങ്ങള്‍ക്കൊപ്പം മോചിപ്പിക്കാനും നിര്‍ദ്ദേശത്തില്‍ വ്യവസ്ഥയുണ്ട്. അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പലസ്തീന്‍ അനുകൂല സംഘടനയായ ഹമാസിന് കൈമാറിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പരിശോധിച്ചു വരികയാണെന്നാണ് ഹമാസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.