
ഇറാനെതിരായ സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെയാണെന്നും യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായും സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവശേഷിയും സൈനിക കരുത്തും പൂർണ്ണമായും തകർത്തുവെന്നും ഭീകരവാദ ഭരണകൂടത്തെ മാറ്റാനുള്ള ശ്രമം വിജയിച്ചതായും ട്രംപ് അവകാശപ്പെട്ടു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനങ്ങൾ നടത്തിയത്.
ഇറാന്റെ ഭരണനേതൃത്വത്തെ ദുർബലമാക്കുന്നതിലും ആണവ പദ്ധതിയടക്കമുള്ള സൈനിക ശേഷി ഇല്ലാതാക്കുന്നതിലും അമേരിക്ക വിജയിച്ചു എന്നാണ് ട്രംപിന്റെ വാദം. ലക്ഷ്യം കൈവരിച്ചതിനാൽ ഇനി ദീർഘകാലം സൈനികമായി തുടരേണ്ടതില്ലെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. എന്നാൽ ഇറാനുമായി ഒരു വെടിനിർത്തൽ കരാറിനുള്ള സാധ്യത അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു.ആഗോള എണ്ണവിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതലയിൽ നിന്നും അമേരിക്ക പിന്മാറുമെന്ന സൂചനയും ട്രംപ് നൽകി. കടലിടുക്ക് ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങൾ തന്നെ അതിന്റെ സംരക്ഷണത്തിനായി മുന്നോട്ടുവരണമെന്നാണ് ട്രംപിന്റെ നിലപാട്. ഇത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കാനും ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹായിക്കാനുമുള്ള തന്റെ ആവശ്യം തള്ളിയ നാറ്റോ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തുന്നത്. ഹോർമൂസ് കടലിടുക്ക് തുറക്കാൻ സൈനിക സഹായം നൽകാൻ നാറ്റോ സഖ്യം തയ്യാറായില്ലെന്ന് ട്രംപ് ആവർത്തിച്ചു.ഇതിനിടെ വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയ്ക്കുണ്ടായ തിരിച്ചടി ഓർമിപ്പിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ എക്സ് പോസ്റ്റ് പുറത്ത് വന്നു. വിയറ്റ്നാമിൽ നൂറുകണക്കിന് യുഎസ് സൈനികർ മരിക്കുമ്പോഴും അമേരിക്ക ജയിക്കുകയാണെന്നാണ് അവകാശപ്പെട്ടിരുന്നതെന്നാണ് അബ്ബാസ് അരാഗ്ചിയുടെ പോസ്റ്റ്. അതേസമയം അമേരിക്ക ആക്രമണം തുടർന്നാൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ സൈനിക വക്താവ് ജനറൽ അബോൾഫാസൽ ഷെക്കാർച്ചി പറഞ്ഞു.