യുഎസ് – ഇറാന്‍ സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനം; രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

Jaihind News Bureau
Wednesday, April 8, 2026

പശ്ചിമേഷ്യയെ ആകെ വിഴുങ്ങുമായിരുന്ന ഒരു മഹായുദ്ധത്തിന്റെ വക്കില്‍ നിന്നും അമേരിക്കയും ഇറാനും താല്‍ക്കാലികമായി പിന്‍വാങ്ങുന്നു. രണ്ടാഴ്ചത്തെ അടിയന്തര വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതിച്ചതോടെ ആഗോളതലത്തില്‍ നിലനിന്നിരുന്ന കടുത്ത ആശങ്കയ്ക്ക് അറുതിയായി. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ പ്രധാന ആവശ്യം ഇറാന്‍ അംഗീകരിച്ചതോടെയാണ് ധാരണയായത്.

തിങ്കളാഴ്ച രാത്രി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ അന്ത്യശാസനം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നിര്‍ണ്ണായകമായ ഈ പ്രഖ്യാപനം ഉണ്ടായത്. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ജനറല്‍ ആസിം മുനീറും നടത്തിയ ഇടപെടലുകള്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

ഈ ഉടമ്പടിയെ ഒരു ‘ചരിത്രപരമായ വിജയം’ എന്നാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വിശേഷിപ്പിച്ചത്. അമേരിക്കയ്ക്ക് മേല്‍ തങ്ങളുടെ പത്തു പോയിന്റ് സമാധാന പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞെന്നും, ഉപരോധങ്ങള്‍ നീക്കുന്നതിലും ആണവ സമ്പുഷ്ടീകരണ അവകാശങ്ങള്‍ അംഗീകരിക്കുന്നതിലും തത്വത്തില്‍ ധാരണയായെന്നും ടെഹ്റാന്‍ അവകാശപ്പെടുന്നു. അതേസമയം, തങ്ങളുടെ സൈനിക ലക്ഷ്യങ്ങള്‍ കൈവരിച്ചുവെന്നും ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുന്ന പക്ഷം ആക്രമണങ്ങള്‍ തുടരില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ആഗോള വിപണിയില്‍ വളരെ വേഗം പ്രതിഫലിച്ചു. വെടിനിര്‍ത്തല്‍ വാര്‍ത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില പത്ത് ശതമാനത്തോളം ഇടിഞ്ഞു. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് വെടിനിര്‍ത്തലെങ്കിലും, വരും ദിവസങ്ങളില്‍ ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് നടക്കുന്ന സമാധാന ചര്‍ച്ചകള്‍ മേഖലയില്‍ ശാശ്വതമായ ഒരു പരിഹാരത്തിന് വഴിതുറക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ പ്രതീക്ഷ.