TRUMP| ആണവ ദുരന്തം ഒഴിവാക്കിയത് യുഎസ് ഇടപെടല്‍; ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

Jaihind News Bureau
Saturday, May 31, 2025

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത് യുഎസ് ഇടപെടല്‍ മൂലമാണെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രസ്താവന. ഇന്ത്യാ-പാക് സംഘര്‍ഷം തങ്ങള്‍ തടഞ്ഞെന്നും അല്ലാത്ത പക്ഷം ഒരു വലിയ ആണവ യുദ്ധമായി മാറുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.

ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ക്കും സ്വന്തം ഭരണകൂടത്തിനും ട്രംപ് നന്ദി പറഞ്ഞു. ‘പരസ്പരം വെടിയുതിര്‍ക്കുകയും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളവരുമായി നമുക്ക് വ്യാപാരം നടത്താന്‍ കഴിയില്ല. വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ച ഇരു രാജ്യങ്ങളേയും പ്രശംസിക്കുന്നു’- ട്രംപ് പറഞ്ഞു.

എന്നാല്‍ പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ഒരു ഉഭയകക്ഷി തീരുമാനമാണെന്നും ഇരു രാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ചര്‍ച്ചകളിലൂടെ തീരുമാനിച്ചതാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഇരു രാജ്യങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പാണ് താന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതായി ട്രംപ് സമൂഹ മാധ്യമത്തലൂടെ പ്രചരിപ്പിച്ചത്. ഈ അവകാശവാദം പല തവണ ആവര്‍ത്തിക്കുകയും ചെയ്തു. മെയ് പത്തിനാണ് ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.