പോറ്റിക്ക് ബിജെപിയിൽ ‘വിഐപി’ പരിഗണന; കേന്ദ്രമന്ത്രിയെ വരെ എഴുന്നള്ളിച്ച ബന്ധം പുറത്ത്

Jaihind News Bureau
Monday, February 9, 2026

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപിയുടെ ഉന്നത നേതാക്കളുമായും കേന്ദ്രമന്ത്രിമാരുമായും അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. 2020 ജനുവരിയിൽ ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നടന്ന സ്വർണ്ണവാതിൽ സമർപ്പണ ചടങ്ങ് ഇതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിജെപിയുടെ വൻതോക്കുകളെയാണ് ഈ ചടങ്ങിലേക്ക് അതിഥികളായി ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചത്.

മുൻ കർണ്ണാടക മുഖ്യമന്ത്രിയും അന്ന് കേന്ദ്രമന്ത്രിയുമായിരുന്ന സദാനന്ദ ഗൗഡയാണ് സ്വർണ്ണവാതിൽ സമർപ്പണത്തിനായി ജാലഹള്ളിയിലെത്തിയത്. സദാനന്ദ ഗൗഡയെ കൂടാതെ കർണ്ണാടക ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കർണാടക രാഷ്ട്രീയത്തിലെയും ബിജെപി കേന്ദ്ര നേതൃത്വത്തിലെയും പ്രമുഖരെ ഇത്തരത്തിൽ ഒരു ചടങ്ങിലേക്ക് എത്തിക്കാൻ സാധിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാർട്ടിയുമായുള്ള അടുത്ത ബന്ധം കാരണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാഷ്ട്രീയ നേതാക്കൾക്കുള്ള ബന്ധം വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ബിജെപി നേതാക്കളുമായുള്ള ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ഉയർത്തിക്കാട്ടി വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയായി ഈ ബിജെപി ബന്ധം മാറിയിരിക്കുകയാണ്.