തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തുന്ന പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ വിദ്യാര്‍ത്ഥിനി നിഖില ഉന്നയിച്ചത്. ക്യാമ്പസില്‍ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് എസ്എഫ്‌ഐ നേതാക്കളാണ്. മദ്യവും മയക്കുമരുന്നും വരെ ക്യാമ്പസിലുണ്ട്. വിവിധ കേസിലുള്ള പ്രതികള്‍ ഒളിവില്‍ കഴിയുന്നത് ക്യാമ്പസിന് അകത്താണെന്നും പ്രിന്‍സിപ്പാള്‍ പോലും എസ്എഫ്‌ഐയുടെ കയ്യിലെ പാവയാണെന്നും യൂണിവേഴിസിറ്റി കോളേജില്‍ നിന്ന് പഠനമുപേക്ഷിച്ച് പോയ നിഖില വെളിപ്പെടുത്തിയിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ മനുഷ്യവകാശ ലംഘനങ്ങളെക്കുറിച്ച് ഇതിന് മുമ്പ് ചര്‍ച്ചയായത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തോടെയായിരുന്നു.
എസ്.എഫ്.ഐയുടെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്താല്‍ പരീക്ഷ എഴുതിക്കില്ലെന്നും ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നിര്‍ബന്ധിച്ച് കൊണ്ട് പോകും. സമരപരിപാടികള്‍ക്ക് പങ്കെടുക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വേറെ വിദ്യാര്‍ത്ഥികളെ ഏര്‍പ്പാടാക്കിയിരുന്നു എന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരുന്നു.
അതേസമയം യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. മഹാരാഷ്ട്രയില്‍ ഒന്നിച്ചു മത്സരിക്കാന്‍ കോണ്‍ഗ്രസും എന്‍.സി.പിയും; ആദ്യഘട്ട ചര്‍ച്ച നടത്തി മുഖ്യപ്രതി ശിവരഞ്ജിത്തും നസീമും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ആക്രമണം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പറഞ്ഞത്.
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സീലുകള്‍ പതിപ്പിക്കാത്ത യൂണിവേഴ്‌സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു.