എസ്.എഫ്.ഐ ഗുണ്ടയുടെ വീട്ടില്‍ യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകള്‍; പോലീസ് റെയ്ഡ്, റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അക്രമം

Jaihind Webdesk
Sunday, July 14, 2019

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും കോളേജ് യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തിയത്. ഉത്തരക്കടലാസുകള്‍ കടത്തുകയും പരീക്ഷയില്‍ കൃത്രിമം കാണിച്ചുമാണ് എസ്.എഫ്.ഐ നേതാക്കള്‍ ജയിക്കുന്നതെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് ഇപ്പോള്‍ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. ഉത്തരക്കടലാസുകള്‍ എങ്ങനെയാണ് ശിവരഞ്ജിത്തിന്റെ വീട്ടിലെത്തിയതെന്ന് വ്യക്തമല്ല.. കോപ്പിയടിക്കാന്‍ വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പൊലീസ്. നാല് കെട്ട് ഉത്തരപേപ്പറുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഇതോടൊപ്പം ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി.
വധശ്രമക്കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി.