ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവം; ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഉടമയായ പി എസ് ജിനീഷ് കുമാര്‍ കസ്റ്റഡിയില്‍

Tuesday, January 7, 2025


കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവത്തില്‍ ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഉടമയായ പി എസ് ജിനീഷ് കുമാര്‍ കസ്റ്റഡിയില്‍. തൃശ്ശൂരില്‍ നിന്നാണ് ജിനീഷിനെ പിടികൂടിയത്. ജനീഷിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല.

അതേസമയം, സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം ജില്ലാ ഫസ്റ്റ് ക്‌സാസ് ജുഡീഷ്യല്‍ മജിസ്ട്‌റേറ്റ് കോടതി ഉത്തരവ് പറയും. കേസില്‍ അഞ്ച് പേരെയാണ് പൊലീസ് പ്രതി ചേര്‍ത്തിട്ടുള്ളത്. മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുള്‍ റഹിം ഇവന്റ് മാനേജ്മന്റ് കമ്പനി മാനേജര്‍ കൃഷ്ണകുമാര്‍, സ്റ്റേജ് ഡെക്കറേഷന്‍ സംഘത്തിലെ ബെന്നി എന്നിവര്‍ക്ക് നേരത്തെ ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം സ്റ്റേഷനില്‍ ഹാജരായ മൃദംഗവിഷന്‍ എം ഡി നികോഷ് കുമാറിനും ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

ഉമാ തോമസിന് പരിക്കേല്‍ക്കാനിടയായ കൊച്ചിയിലെ നൃത്ത പരിപാടിയുടെ സംഘാടനത്തില്‍ സര്‍വത്ര തരികിടയെന്നാണ് സിറ്റി പൊലീസ് പറയുന്നത്. സ്റ്റേഡിയം ജിസിഡിഎയില്‍ നിന്ന് വാടകയ്ക്ക് എടുക്കാന്‍ അപേക്ഷ നല്‍കിയതും കരാര്‍ ഒപ്പിട്ടതും ഒന്നാം പ്രതിയും മൃദംഗ വിഷന്‍ എംഡിയുമായ നിഗോഷ് കുമാറാണ്. എന്നാല്‍ അനുമതി പത്രം അടക്കം കൈപ്പറ്റിയത് ഇവന്റ് മാനേജ്‌മെന്റ് ചുമതലയുണ്ടായിരുന്ന കൃഷ്ണകുമാറും. എന്നാല്‍ മൃദംഗവിഷനും കൃഷ്ണകുമാറിന്റെ സ്ഥാപനവും തമ്മില്‍ യാതൊരു കരാറുമില്ല. 24 ലക്ഷം ഇയാള്‍ക്ക് നല്‍കി എന്നാണ് നിഗോഷ് കുമാറിന്റെ മൊഴി. അതായത് സംഘടനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചെങ്കിലും യാതൊരു ഔദ്യോഗിക രേഖകളുമില്ല. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പരിപാടിയുടെ വിശ്വാസ്യത പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

യഥാര്‍ഥ ഗിന്നസ് റിക്കാര്‍ഡ് തന്നെയാണോ കിട്ടിയത്, അവാര്‍ഡ് നിശ്ചയിക്കാന്‍ കൊച്ചിയിലെത്തിയവര്‍ അതിന് യോഗ്യതയുള്ളവര്‍ തന്നെയാണോ, മൃദംഗവിഷനുമായുള്ള കരാര്‍ എന്താണ്, ഗിന്നസ് റിക്കാര്‍ഡ്‌സ് അധികൃതരുമായി പണമിടപാട് നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത വരുത്തത്. ഇക്കാര്യത്തില്‍ സിറ്റി പൊലീസ് വിശദീകരണം തേടും.