കൊട്ടിക്കലാശത്തിലും പി.ടിയുടെ ഓർമകള്‍… കണ്ണീരണിഞ്ഞ് ഉമ

Jaihind Webdesk
Sunday, May 29, 2022

 

കൊച്ചി : കൊടുമുടി കയറിയ യുഡിഎഫിന്‍റെ കൊട്ടിക്കലാശത്തിലും നിറ സാന്നിധ്യമായി പി.ടി തോമസിന്‍റെ ഓര്‍മ്മകള്‍. ‘ഇല്ലായില്ല മരിക്കുന്നില്ല… പി.ടി തോമസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തകരുടെ വന്‍ സഞ്ചയമാണ് കലാശക്കൊട്ട് നടന്ന പാലാരിവട്ടത്തേക്ക് ഒഴുകിയെത്തിയത്.

പി.ടിയും തൃക്കാക്കരയും തമ്മിലുള്ള ഊഷ്മള ബന്ധം പ്രചാരണത്തിലുടനീളം പ്രകടമായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ തുറന്ന വാഹനത്തിന് സമീപം പി.ടിയുടെ കൂറ്റന്‍ കട്ടൗട്ട് പ്രവര്‍ത്തകര്‍ കൊണ്ടുവന്നപ്പോള്‍ ആ കട്ടൗട്ടില്‍ ഷാളണിയച്ച സ്ഥാനാര്‍ത്ഥി ഉമാ തോമസിന്‍റെ കണ്ണുകളില്‍ ഈറനണിഞ്ഞു. വാഹനത്തില്‍ ഉമയ്ക്കൊപ്പമുണ്ടായിരുന്ന റോജി എം ജോണ്‍ എംഎല്‍എയും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ആശ്വപ്പിച്ചു. പിന്നീട് കഴുത്തിലുണ്ടായിരുന്ന ഷാളുകൊണ്ട് കണ്ണുനീര്‍ തുടച്ച ശേഷമാണ് ഉമാ തോമസ് കൈകളുയര്‍ത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്.

ഇന്നലെ രാവിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകളോടെയാണ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം ആരംഭിച്ചത്. തുടര്‍ന്ന് വൈകുന്നേരം നടന്ന പാലാരിവട്ടത്തെ കൊട്ടിക്കലാശത്തിലും പ്രവര്‍ത്തകര്‍ക്കൊപ്പം നിറഞ്ഞ ആവേശത്തോടെ ഉമാ തോമസ് പങ്കെടുത്തു. മുഴുവന്‍ മണ്ഡലങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകള്‍ ആവേശഭരിതമാക്കിയാണ് മുന്നേറിയത്.

പി.ടി തോമസെന്ന കേരളരാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നിലപാടിന്‍റെ രാജകുമാരന് തൃക്കാക്കര നല്‍കിയ അതേ സ്‌നേഹവായ്പുകള്‍ ഉമാ തോമസിനും ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രചാരണത്തിന്‍റെ സമാപനം നടന്ന പാലാരിവട്ടത്തേക്ക് ഒഴുകിയെത്തിയ പ്രവര്‍ത്തകര്‍. പ്രചാരണത്തിന് പര്യവസാനം കുറിക്കുമ്പോള്‍ തൃക്കാക്കരയുടെ ജനമനസുകള്‍ ഉമാ തോമസിനൊപ്പമെന്ന് വ്യക്തമാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ ലഭിക്കുന്ന പിന്തുണ അതിന്‍റെ നേര്‍സാക്ഷ്യമാണ്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയും അടക്കമുള്ള പ്രമുഖ യുഡിഎഫ് നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് നടത്തിയിരുന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന്‍ തുടങ്ങിയ യുഡിഎഫിന്‍റെ പ്രമുഖ നേതാക്കളും ജില്ലയില്‍ നിന്നുള്ള  ബെന്നി ബെഹ്നാനും ഹൈബി ഈഡനും അടക്കമുള്ള മുഴുവന്‍ എംപിമാരും എംഎല്‍എമാരും ഓരോ വീടുകള്‍ തോറും കയറി പ്രചാരണം ശക്തമാക്കിയതോടെ കൂടുതല്‍ ആവേശത്തിലേക്ക് തെരഞ്ഞെടുപ്പ് രംഗം മാറി. സ്ഥാനാര്‍ത്ഥി പര്യടനത്തിലും വിവിധ മേഖലകളില്‍ പ്രമുഖ നേതാക്കള്‍ ഉമാ തോമസിനൊപ്പം പങ്കെടുത്തു.

അവസാന ലാപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി എന്നിവര്‍ കൂടി എത്തിയതോടെ ആവേശവും ആത്മവിശ്വാസവും ഇരട്ടിയായി. മോദിയും സര്‍ക്കാരും ഉയര്‍ത്തുന്ന ഭരണകൂട ഫാസിസത്തിന്‍റെ ഇര ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി മുഖ്യമന്ത്രി പിണറായി വിജയനും മോദിക്കുമിടയിലെ രഹസ്യ പാക്കേജും ഗുജറാത്ത് വികസന മോഡല്‍ വികസനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങളും തുറന്നുകാട്ടി നടത്തിയ വാര്‍ത്താസമ്മേളനം ഇടതു ക്യാമ്പിന് അപ്രതീക്ഷത പ്രഹരമായി. തുടക്കം മുതലേ പരാജയഭീതി വെച്ചു പുലര്‍ത്തിയ എല്‍ഡിഎഫ് വികസനം ചര്‍ച്ചയാക്കാന്‍ ഒരു ഘട്ടത്തിലും തയാറായില്ല. സിപിഎം പലയാവര്‍ത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചു. അതൊന്നും ഏല്‍ക്കാതെ വന്നപ്പോള്‍ പ്രചരിക്കപ്പെട്ട വ്യാജ വീഡിയോയുടെ പിന്നാലെ വിവാദങ്ങളുമായി വന്നു.

എല്ലാ തന്ത്രങ്ങളും തെളിഞ്ഞതോടെ അവസാന ഘട്ടത്തില്‍ വര്‍ഗീയ കക്ഷികളുമായി നീക്കുപോക്കുകള്‍ ഉണ്ടാക്കുവാനുള്ള ചര്‍ച്ചകളിലാണ് ഇടതുമുന്നണി. ജനദ്രോഹ നയങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ശക്തമായ താക്കീതായി മാറും ഉമാ തോമസിന്‍റെ വിജയമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.