25 ദിവസത്തിലേറെ നീണ്ടുനിന്ന വാശിയേറിയ പ്രചരണത്തിനൊടുവില്‍ നിലമ്പൂര്‍ നാളെ വിധിയെഴുതും. കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണ രംഗം ആരോപണ പ്രത്യാരോപണങ്ങളാല്‍ മുഖരിതമായിരുന്നു. യുഡിഎഫും ഇടതുമുന്നണിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമെന്ന് പ്രഖ്യാപിച്ച് തുടക്കത്തിലെ കളം നിറഞ്ഞ യുഡിഎഫ് ക്യാമ്പിന് മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താനായിട്ടുണ്ട്. ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണം, വന്യജീവി ആക്രമണം, മലപ്പുറം ജനതയെ അപമാനിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശം, നിലമ്പൂരിനോട് സര്‍ക്കാര്‍ കാട്ടിയ അവഗണന തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയായിരുന്നു യുഡിഎഫിന്റെ പ്രചരണം.
സിപിഎം ബിജെപി അന്തര്‍ധാരയില്‍ യുഡിഎഫ് ഉയര്‍ത്തിയ വിമര്‍ശനങ്ങളെ അടിവരയിട്ട് സാധൂകരിച്ചുകൊണ്ടുള്ള എംവി ഗോവിന്ദന്റെ ആര്‍എസ്എസ് സഹകരണ തുറന്നുപറച്ചിലും മണ്ഡലത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് കളമൊരുക്കുകയാണ്. നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകളിലും സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടുറപ്പിക്കുവാനുള്ള വലിയ ഓട്ടപ്രദിക്ഷണത്തില്‍ ആയിരുന്നു. പ്രചരണത്തിലും കൊട്ടിക്കലാശത്തിലും ഏറെ മുന്നിലായ യുഡിഎഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ്.
നിശബ്ദപ്രചരണത്തിന്റെ അവസാന മണിക്കൂറുകളില്‍ സ്ഥാനാര്‍ത്ഥികളും മുന്നണികളും പരമാവധി രാഷ്ട്രീയ അടിയൊഴുക്കുകള്‍ അനുകൂലമാക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ കാഹളം ഉയര്‍ത്തിക്കൊണ്ട് നിലമ്പൂരില്‍ നടക്കുന്ന രാഷ്ട്രീയ അങ്കം കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പായി മാറുകയാണ്.