ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ ഇനി യുഡിഎഫ് ഭരണം, ആർ. രാജുമോന്‍ പ്രസിഡന്‍റ്; തകർന്നത് 25 വർഷത്തെ സിപിഎം കോട്ട

Jaihind Webdesk
Thursday, June 13, 2024

 

ആലപ്പുഴ: 25 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് ആലപ്പുഴയിലെ രാമങ്കരി പഞ്ചായത്ത് ഭരണം പിടിച്ച് യുഡിഎഫ്. ഇന്നു നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്‍റായി കോൺഗ്രസ് അംഗം ആർ. രാജുമോനെ തിരഞ്ഞെടുത്തു. സിപിഎമ്മിലെ നാല് അംഗങ്ങള്‍ യുഡിഎഫിനെ അനുകൂലിച്ച് വോട്ട് ചെയ്തു. വിപ്പ് ലംഘിച്ചാണ് സിപിഎം അംഗങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്.

കഴിഞ്ഞ മേയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതിന് പിന്നാലെ പ്രസിഡന്‍റ് ആര്‍.രാജേന്ദ്ര കുമാർ പ്രസിഡന്‍റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവെച്ച് സിപിഐയില്‍ ചേർന്നിരുന്നു. രാമങ്കരി പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനും കൊടുകാര്യസ്ഥതക്കുമെതിരൊയിരുന്നു യുഡിഎഫ് അവിശ്വാസ പ്രമേയം. രാമങ്കരിയിലെ 13 അംഗ ഭരണസമിതിയിൽ അവിശ്വാസത്തിന് അനുകൂലമായി എട്ട് വോട്ടുകളാണ് ലഭിച്ചത്. സിപിഎമ്മിന്‍റെ നാലംഗങ്ങള്‍ യുഡിഎഫ് അവിശ്വാസത്തെ തുണച്ചു. ആകെ 9 അംഗങ്ങളാണ് സിപിഎമ്മിനുണ്ടായിരുന്നത് അതിൽ രാജേന്ദ്രകുമാർ അടക്കം ആറുപേർ സിപിഎമ്മുമായി അകന്നു നിൽക്കുകയായിരുന്നു.

സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടനാട്ടില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ നിരവധി സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചത് രാമങ്കരിയിലാണ്. 2023 സെപ്​റ്റംബറിലാണ്​ കുട്ടനാട്ടിലെ സിപിഎമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലെത്തിയത്​. പാർട്ടി ശക്തികേ​ന്ദ്രമായ രാമങ്കരിയൽ നിന്ന്​​ ജനപ്രതിനിധികളടക്കം 222 പേർ കൂട്ടത്തോടെ സി.പി.ഐയിൽ ചേർന്നതായിരുന്നു തുടക്കം. സിപിഎം ടിക്കറ്റില്‍ വിജയിച്ച പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. രാജേന്ദ്രകുമാറായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. ഇത് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു.