കേരളം കാത്തിരുന്ന ‘വികസന വിസ്മയം’; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ്പൻ പ്രഖ്യാപനങ്ങൾ

Jaihind News Bureau
Thursday, April 2, 2026

കേരളത്തിന്റെ സർവ്വതോമുഖമായ വികസനവും ജനക്ഷേമവും ലക്ഷ്യമിട്ട് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് വികസനരേഖ പ്രകാശനം ചെയ്തത്. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് പ്രധാന ഗ്യാരന്റികൾക്ക് മുൻഗണന നൽകുന്ന പത്രികയിൽ, സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്ന ഒട്ടനവധി ജനപ്രിയ പദ്ധതികളാണുള്ളത്. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷം കേരളത്തെ വീണ്ടും ഐശ്വര്യപൂർണ്ണമായ പാതയിലേക്ക് നയിക്കാനുള്ള വ്യക്തമായ റോഡ് മാപ്പാണ് യുഡിഎഫ് ഇതിലൂടെ സമർപ്പിച്ചിരിക്കുന്നത്.

വിശ്വാസ സംരക്ഷണത്തിനും കാർഷിക പുരോഗതിക്കും അതീവ പ്രാധാന്യമാണ് പ്രകടനപത്രിക നൽകുന്നത്. ശബരിമലയിലെ ആചാരസംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന ചരിത്രപരമായ പ്രഖ്യാപനം വിശ്വാസികൾക്ക് വലിയ ആശ്വാസമാകും. കർഷകരുടെ ദീർഘകാല ആവശ്യമായ റബർ താങ്ങുവില 300 രൂപയായി ഉയർത്തുമെന്നും യുഡിഎഫ് ഉറപ്പുനൽകുന്നു. സാമൂഹിക സുരക്ഷാ പെൻഷൻ വെറുമൊരു ഔദാര്യമല്ല, മറിച്ച് പൗരന്റെ അവകാശമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം ലക്ഷക്കണക്കിന് പ്രായമായവർക്കും നിരാലംബർക്കും തുണയാകും. വിശപ്പുരഹിത കേരളത്തിനായി ‘ഇന്ദിരാ കാന്റീൻ’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും യുഡിഎഫ് ലക്ഷ്യമിടുന്നുണ്ട്.

അടിത്തട്ടിൽ സേവനം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയായി വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം സ്ത്രീശാക്തീകരണത്തിനുള്ള യുഡിഎഫിന്റെ കരുതലാണ്. കലാലയങ്ങളിലെ അക്രമരാഷ്ട്രീയത്തിനും റാഗിംഗിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മുന്നണി സ്വീകരിക്കുന്നത്. പൂക്കോട് ക്യാമ്പസിൽ ക്രൂരമായ റാഗിംഗിനിരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ സ്മരണാർത്ഥം ക്യാമ്പസുകളിൽ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. ദേവസ്വം ബോർഡുകളിലെ അഴിമതി തുടച്ചുനീക്കുമെന്നും, സമൂഹത്തിൽ സമാധാനവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കാൻ പ്രത്യേക വകുപ്പുകൾ രൂപീകരിക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയ്യുന്നു.