നിലമ്പൂരില്‍ യു.ഡി.എഫ് സുസജ്ജം; ഉജ്ജ്വല വിജയം നേടും; സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും; 9 വര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യും: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Jaihind News Bureau
Sunday, May 25, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ് സുസജ്ജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതുതായി വന്ന 59 ബൂത്ത് കമ്മിറ്റികള്‍ അടക്കം 263 ബൂത്ത് കമ്മിറ്റികളും നിലവില്‍ വന്നു. എണ്ണായിരത്തിലധികം വോട്ടര്‍മാരെ പുതുതായി ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസും യു.ഡി.എഫും സുസജ്ജമാണ്. യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളുടെയും പരിപാടികള്‍ നടന്നു. ഏത് സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലും നേരിടാന്‍ യു.ഡി.എഫ് തയാറാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഇന്ന് ഞായര്‍ ആണെന്നതിന്റെ പ്രശ്നം മാത്രമെയുള്ളൂ. സാധാരണയായി 24 മണിക്കൂറിനകമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. അതില്‍ കാലതാമസമുണ്ടാകില്ല. എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിര്‍ദ്ദേശം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കും. അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്.

നിലമ്പൂരില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും. യു.ഡി.എഫില്‍ നിന്നും നഷ്ടപ്പെട്ട നിലമ്പൂര്‍ സീറ്റില്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് വി ഡി പറഞ്ഞു. പി.വി അന്‍വര്‍ യു.ഡി.എഫിന്റെ ഭാഗമായിരിക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. എങ്ങനെയാണ് യു.ഡി.എഫിന്റെ ഭാഗമാകുന്നതെന്ന് അടുത്ത ദിവസം തീരുമാനിക്കും. എല്ലാവരുമായും സംസാരിച്ച് തീരുമനം പ്രഖ്യാപിക്കാന്‍ യു.ഡി.എഫ് നേതൃത്വം പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലമ്പൂരില്‍ എം.എല്‍.എ ആയിരുന്ന അന്‍വറിന്റെ സാന്നിധ്യം യു.ഡി.എഫിന് ഗുണം ചെയ്യും. അന്‍വര്‍ യു.ഡി.എഫുമായി പൂര്‍ണമായും സഹകരിക്കും. യു.ഡി.എഫിനൊപ്പം അന്‍വറുമുണ്ടാകും. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാര്‍ത്ഥിക്കും പിന്തുണ നല്‍കുമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ടുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ സ്‌കോപ് ഉണ്ടെന്നു തോന്നുന്നില്ല. കോണ്‍ഗ്രസ് വേഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത് സി.പി.എം സ്ഥാനാര്‍ത്ഥി ആരാണെന്നും അയാള്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലാണോ അതോ സ്വതന്ത്ര സ്ഥാനാര്‍ഥി ആയാണോ മത്സരിക്കുന്നത്, ബി.ജെ.പി സ്ഥാനാര്‍ത്ഥി ആരാണെന്നാണ്. നിങ്ങള്‍ കോണ്‍ഗ്രസിന് പിന്നാലെ മാത്രമാണ് നടക്കുന്നത്. മറ്റു രണ്ടു പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് അറിയാനും ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. നിങ്ങള്‍ കോണ്‍ഗ്രസിലെ കുഴപ്പം നോക്കി നടക്കുകയാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാനാകില്ല. പാലക്കാടുണ്ടായതു പോലുള്ള ഗതികേടാണ് സി.പി.എമ്മിന് നിലമ്പൂരിലും ഉണ്ടാകുന്നതെങ്കില്‍ അത് ആവര്‍ത്തിക്കട്ടെ. പലാക്കാട് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്. അവരുടെ സ്ഥാനാര്‍ത്ഥിയെ തീരുമനിക്കുന്നത് അവര്‍ക്ക് വിട്ടു കൊടുക്കുകയാണ്. ഒരു കുഴപ്പവും കോണ്‍ഗ്രസില്‍ ഇല്ല. കഴിഞ്ഞ തവണ പാലക്കാട് കോണ്‍ഗ്രസില്‍ കുഴപ്പമുണ്ടാക്കിയവര്‍ പോയ വഴി കണ്ടല്ലോ? അഞ്ചിരട്ടിയായാണ് ഭൂരിപക്ഷം വര്‍ധിച്ചത്. ആ സ്ഥാനാര്‍ത്ഥിക്ക് പോസ്റ്റിങ് കിട്ടിയത് നല്ലകാര്യം. തോമസ് ഐസക്കിനോട് പിണറായി വിജയന് ഇത്രയും വിരോധമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്.

9 വര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത ഈ സര്‍ക്കാരിനെ നിലമ്പൂരിലെ ജനങ്ങള്‍ക്ക് മുന്നില്‍ യു.ഡി.എഫ് വിചാരണ ചെയ്യും. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ പ്രതീകമായി നിലമ്പൂരിലെ ജനങ്ങള്‍ നില്‍ക്കും. ഈ സര്‍ക്കാരിനെ ജനങ്ങളുടെ മനസാക്ഷിക്ക് മുന്നില്‍ വിചാരണ ചെയ്യും. അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കും. ആദ്യം മലപ്പുറത്താണല്ലോ ദേശീയപാത തകര്‍ന്നു വീണത്. ഇപ്പോള്‍ അത് എല്ലാ ജില്ലകളിലുമായിട്ടുണ്ട്. അതെല്ലാം ചര്‍ച്ചയാകും.

ഉപതെരഞ്ഞെടുപ്പുകളില്‍ സാധാരണയായി ദേശീയ നേതാക്കള്‍ എത്താറില്ല. എന്നാല്‍ നിലമ്പൂര്‍ സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രിയങ്കാഗാന്ധിയെ പ്രചരണത്തിന് എത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. എ.ഐ.സി.സിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഭൂരിപക്ഷം പ്രവചിക്കാനൊന്നും സമയമായില്ലെന്നും ബൂത്തുതലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ലഭിച്ച ശേഷം അതേക്കുറിച്ച് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.