വന്യജീവി ആക്രമണം ചര്‍ച്ചയാക്കി യുഡിഎഫ് പ്രചരണം; സര്‍ക്കാരിന്‍റെയും വനംവകുപ്പിന്‍റെയും വീഴ്ച തുറന്നുകാട്ടും

Jaihind News Bureau
Thursday, May 29, 2025

വന്യജീവി ആക്രമണം ചര്‍ച്ചയായി നിലമ്പൂര്‍ മണ്ഡലം. വന്യജീവികളെ വെടിവെച്ചു കൊല്ലാന്‍ അനുമതി തേടി കേന്ദ്രത്തിനു കത്തയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ സര്‍ക്കാരിനെതിരെ തിരിഞ്ഞ് പ്രതിപക്ഷം. കേരള സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും വീഴ്ച തുറന്നുകാട്ടുകയാണ് യുഡിഎഫ്. നിലമ്പൂര്‍ മണ്ഡലത്തില്‍ വന്യജീവി ആക്രമണത്തിന് ഇരയായവരെ നേരിട്ട് കണ്ട് പ്രചരണം നടത്തുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്.

കരുളായ് പിലാക്കല്‍ എന്ന സ്ഥലത്ത് പുഴ നീന്തി കടന്ന് ആന സ്ഥിരമായി ശല്യം ചെയ്യുകയാണ്്. അവരുടെ ജീവിത മാര്‍ഗങ്ങള്‍ നശിപ്പിക്കുകയും ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്യുന്നു. ഇത് തടയണമെന്ന് ആവശ്യപ്പെട്ട് ഡിഎഫ്ഒയെ നേരിട്ട് വിളിച്ചു ഷൈക്കത്ത് സംസാരിച്ചു. നിലമ്പൂരിലെ മലയോര മേഖലയിലുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ടു വരാനാണ് യുഡിഎഫ് പ്രചരണ പരിപാടിയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.

ഇന്നലെയാണ് യുഡിഎഫിന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പ്രചരണ പരിപാടികളുമായി ബഹുദൂരം മുന്നിലാണ് യുഡിഎഫ്. അതേസമയം, മറ്റ് രണ്ടു മുന്നണികളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.