Udayakumar Murder| ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: നിര്‍ണായക വിധിയില്‍ പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി; സി.ബി.ഐക്ക് കടുത്ത വിമര്‍ശനം; നീതിയ്ക്കായി പോരാട്ടം തുടരുമെന്ന് പ്രഭാവതിയമ്മ

Jaihind News Bureau
Wednesday, August 27, 2025

കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. കേസില്‍ പ്രതികളായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും ഹൈക്കോടതി വെറുതെവിട്ടു. സി.ബി.ഐ. അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് ഹൈക്കോടതിയുടെ ഈ നടപടി.

ആറ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്നും രണ്ടും പ്രതികളായ കെ. ജിതകുമാര്‍, എസ്. വി. ശ്രീകുമാര്‍ എന്നിവര്‍ക്ക് സി.ബി.ഐ. കോടതി വധശിക്ഷയും, മറ്റ് പ്രതികളായ ടി. കെ. ഹരിദാസ്, എം. കെ. മാധവന്‍, ഇ. കെ. സാബു, അജിത് കുമാര്‍ എന്നിവര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചിരുന്നത്. ഈ വിധി പൂര്‍ണ്ണമായും ഹൈക്കോടതി റദ്ദാക്കി.

2005 സെപ്റ്റംബര്‍ 27-നാണ് ശ്രീവരാഹം സ്വദേശി ഉദയകുമാറിനെ കവര്‍ച്ചക്കേസില്‍ പ്രതിചേര്‍ത്ത് അട്ടക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മൂന്നാം മുറ പ്രയോഗിക്കപ്പെട്ട് കൊല ചെയ്തത് ഈ സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധം സൃഷ്ടിക്കുകയും കസ്റ്റഡി മരണങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. നീണ്ട നിയമപോരാട്ടങ്ങള്‍ക്കും നിരവധി അന്വേഷണങ്ങള്‍ക്കും ശേഷമാണ് കേസ് സി.ബി.ഐ. ഏറ്റെടുത്തത്. സി.ബി.ഐ. അന്വേഷണമാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കാരണമായതും വിചാരണ കോടതി ശിക്ഷ വിധിച്ചതും.

എന്നാല്‍, സി.ബി.ഐ. അന്വേഷണത്തിലെ പാളിച്ചകളാണ് ഹൈക്കോടതി വിധിക്ക് അടിസ്ഥാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും സംശയാതീതമായി തെളിയിക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ചില സാക്ഷി മൊഴികളിലെ വൈരുദ്ധ്യങ്ങളും ഭൗതിക തെളിവുകളുടെ അഭാവവും സി.ബി.ഐ.യുടെ വാദങ്ങള്‍ക്ക് ബലം നല്‍കിയില്ല എന്നും കോടതി നിരീക്ഷിച്ചു. പ്രത്യേകിച്ചും, ഉരുട്ടാന്‍ ഉപയോഗിച്ചെന്ന് ആരോപിക്കപ്പെട്ട ആയുധങ്ങള്‍, മൃതദേഹത്തിലെ പരിക്കുകള്‍, സംഭവസ്ഥലത്തെ തെളിവുകള്‍ എന്നിവയെല്ലാം കൃത്യമായി ബന്ധിപ്പിക്കുന്നതില്‍ സി.ബി.ഐ. പരാജയപ്പെട്ടു എന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു.

പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി ഉദയകുമാറിന്റെ കുടുംബത്തിനും പൊതുസമൂഹത്തിനും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ലഭിച്ച നീതി അവസാന നിമിഷം ഇല്ലാതായതില്‍ പ്രഭാവതിയമ്മ കടുത്ത ദുഃഖം രേഖപ്പെടുത്തി. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അവര്‍ അറിയിച്ചു.

കസ്റ്റഡി മരണങ്ങളില്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്തവും പോലീസ് സേനയുടെ സുതാര്യതയും വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് ഈ വിധി സൃഷ്ടിച്ചിരിക്കുന്നത്. നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്ന് പറയുമ്പോള്‍, ഇവിടെ നീതി പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ടു എന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ വിധി സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും ഒരുപോലെ വെല്ലുവിളിയാകുമെന്നും നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യതകള്‍ കുടുംബവും സര്‍ക്കാരും പരിഗണിക്കുമെന്നാണ് കരുതപ്പെടുന്നത്.