ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരായ യുദ്ധത്തില്‍ തുര്‍ക്കി സൈനികരും പങ്കെടുത്തതായി വെളിപ്പെടുത്തല്‍. പാകിസ്ഥാനെ 350-ല്‍ അധികം ഡ്രോണുകള്‍ നല്‍കി സഹായിക്കുക മാത്രമല്ല, ഡ്രോണ്‍ ഓപ്പറേറ്റര്‍മാരെയും തുര്‍ക്കി വിട്ടു നല്‍കി. ഇവരില്‍ രണ്ടു പേര്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടതോടെയാണ് ഇക്കാര്യം ലോകം അറിയുന്നന്നത്. തുര്‍ക്കിയുടെ രണ്ട് സൈനിക ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ കൊല്ലപ്പെട്ടതിന്റെ തെളിവുകളാണ് പുറത്തു വന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്ക്കെതിരെ ഡ്രോണ്‍ ആക്രമണങ്ങള്‍ ഏകോപിപ്പിക്കാന്‍ തുര്‍ക്കി ഉപദേഷ്ടാക്കള്‍ പാക് സൈനിക ഉദ്യോഗസ്ഥരെ സഹായിച്ചതായും പ്രതിരോധവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ബയ്റക്തര്‍ TB2, YIHA ഡ്രോണുകള്‍ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ലക്ഷ്യസ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും, പ്രത്യേകിച്ച് മുന്നിലുള്ള ഇന്ത്യന്‍ സ്ഥാനങ്ങളെയോ വിതരണ വാഹനങ്ങളെയോ ഭീഷണിപ്പെടുത്തുന്നതിനായുള്ള ചാവേര്‍ ആക്രമണങ്ങള്‍ക്കും ഈ ഡ്രോണുകള്‍ ഉപയോഗിച്ചതായി കരുതപ്പെടുന്നു.
അതിനേക്കാള്‍ ഉപരി സമീപവര്‍ഷങ്ങളില്‍ പാകിസ്ഥാനുമായുള്ള തുര്‍ക്കിയുടെ തന്ത്രപരമായ പ്രതിരോധ ബന്ധങ്ങള്‍ വളര്‍ന്നതാണ് ആശങ്കാജനകമായിരിക്കുന്നത് . തുര്‍ക്കി സര്‍ക്കാര്‍ നിര്‍ണായക സൈനിക ഉപകരണങ്ങള്‍ വിതരണം ചെയ്യുക മാത്രമല്ല, പാകിസ്ഥാന്‍ സൈന്യത്തിന് പരിശീലനം നല്‍കുകയും ചെയ്തതായി തെളിയുന്നു. മെയ് 7, 8 തീയതികളിലെ രാത്രികളില്‍, പാകിസ്ഥാന്‍ സൈന്യം 300-400 ഡ്രോണുകള്‍ ഉപയോഗിച്ച് വടക്കന്‍, പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ ഇന്ത്യന്‍ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടിരുന്നു.
‘ഡ്രോണുകളുടെ അവശിഷ്ടങ്ങളുടെ ഫോറന്‍സിക് അന്വേഷണം നടന്നുവരികയാണ്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇവ തുര്‍ക്കിയുടെ അസിസ്ഗാര്‍ഡ് സോംഗാര്‍ ഡ്രോണുകളാണെന്നാണ്,’ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ‘ഇന്ത്യന്‍ സായുധ സേന ഈ ഡ്രോണുകളില്‍ പലതും കൈനറ്റിക്, നോണ്‍-കൈനറ്റിക് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വെടിവെച്ചിട്ടു. ഇത്രയും വലിയ തോതിലുള്ള വ്യോമാക്രമണങ്ങളുടെ സാധ്യമായ ലക്ഷ്യം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരിശോധിക്കുക, രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു,’ കേണല്‍ ഖുറേഷി കൂട്ടിച്ചേര്‍ത്തു.