രക്ഷാപ്രവര്‍ത്തനം വിജയം കാണട്ടെ; മാലിന്യനീക്കത്തിന് ഒരു മനുഷ്യന്‍റെ തിരോധാനം വേണ്ടി വന്നത് സങ്കടകരം: വി.ഡി. സതീശന്‍

Jaihind Webdesk
Sunday, July 14, 2024

 

തിരുവനന്തപുരം: മാലിന്യനീക്കത്തിന് ഒരു മനുഷ്യന്‍റെ തിരോധാനം വേണ്ടി വന്നത് സങ്കടകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ വീണ ആളെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമം വിജയത്തില്‍ എത്തട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ മുഴുവന്‍ മാലിന്യവും അവിടെ അടിഞ്ഞു കൂടിയിരിക്കുകയാണ്. നിലവില്‍ സ്‌കൂബാ ഡൈവിങ് ടീമും റോബോട്ട്‌സും അവിടെ എത്തുകയും മാലിന്യങ്ങള്‍ ടണ്‍ കണക്കിന് നീക്കം ചെയ്തു. ഇതിനെല്ലാം ഒരു മനുഷ്യന്‍റെ തിരോധാനം വേണ്ടി വന്നുവെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു.

അതേസമയം മഴക്കാല പൂര്‍വ ശുചീകരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തദ്ദേശ മന്ത്രി പരിഹസിക്കുകയായിരുന്നുവെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു ഇത്ര നാള്‍ എന്നതാണ് അദ്ദേഹത്തോട് ചോദിക്കാനുള്ളതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇതിനു കാരണം റെയില്‍വെയും കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കമാണെന്നാണ് പറയുന്നത്. റെയില്‍വെയും കോര്‍പറേഷനും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതു പരിഹരിക്കാനല്ലേ ഒരു സര്‍ക്കാരുള്ളതെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. രണ്ട് കൂട്ടരുടെയും യോഗം വിളിച്ച് പരിഹാരത്തിന് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരായിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ അതിന് തയാറായില്ലെന്നും ഈ കെടുകാര്യസ്ഥതയാണ് എല്ലായിടത്തും കാണുന്നതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

മഴക്കാല പൂര്‍വ ശുചീകരണം പരാജയപ്പെട്ടതിനാല്‍ എവിടെ മഴ പെയ്താലും വെള്ളം കെട്ടി നില്‍ക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെരുമ്പാവൂരില്‍ രോഗം വ്യാപിക്കുകയാണെന്നും. പത്ത് ദിവസം ആശുപത്രിയില്‍ കിടന്ന അഞ്ജന എന്ന സ്ത്രീ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്. സര്‍ക്കാരും തദ്ദേശ വകുപ്പും ആരോഗ്യവകുപ്പും ഒരു ഏകോപനവുമില്ലാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്. സങ്കടകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കെടുകാര്യസ്ഥത കൊണ്ട് നിഷ്‌ക്രിയമായ ഒരു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം സാധാരണക്കാരന്‍റെ ജീവിതത്തെ എത്രത്തോളം ദുസഹമാക്കിയെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.  തിരുവനന്തപുരത്ത് മാലിന്യക്കൂമ്പാരമാണ്. ഇപ്പോള്‍ ചെയ്യുന്ന പണിയൊക്കെ നേരത്തെയും ചെയ്യാമായിരുന്നല്ലോവെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. യോഗം വിളിച്ചാല്‍ ശുചീകരണമാകില്ലെന്ന് അദ്ദേഹം ആരോപിച്ചു. റെയില്‍വെയുടെ മാത്രം മാലിന്യമല്ല ആമയിഴഞ്ചാന്‍ തോട്ടിലേക്ക് എത്തുന്നതെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.