ആണവകരാറിന് വഴങ്ങണം, ഇല്ലെങ്കില്‍ പ്രത്യാഘാതം കഠിനമാകും: ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്

Jaihind News Bureau
Friday, February 20, 2026

വാഷിങ്ടണ്‍: ഇറാനുമായുള്ള ആണവ തര്‍ക്കത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അര്‍ഥപൂര്‍ണമായ ഒരു ആണവകരാറിന് ഇറാന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ‘മോശമായ കാര്യങ്ങള്‍’ സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വാഷിങ്ടണില്‍ ബോര്‍ഡ് ഓഫ് പീസിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും അത് അനന്തമായി നീളില്ലെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷങ്ങളിലെ പരാജയങ്ങള്‍ പാഠമാക്കി ഇറാന്‍ കൂടുതല്‍ ഗൗരവകരമായ കരാറിന് തയ്യാറാകണം. സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ അദ്ദേഹം ഇറാനോട് ആഹ്വാനം ചെയ്തു. മുന്നറിയിപ്പിന് പിന്നാലെ പശ്ചിമേഷ്യയില്‍ അമേരിക്ക വലിയ തോതിലുള്ള സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. F-22, F-35, F-16 എന്നിവയുള്‍പ്പെടെ അന്‍പതോളം അത്യാധുനിക യുദ്ധവിമാനങ്ങളാണ് മേഖലയില്‍ നിലയുറപ്പിച്ചിട്ടുള്ളത്.

ആണവ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ യുഎസ്-ഇറാന്‍ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് ട്രംപിന്റെ ഈ കടുത്ത പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. സ്റ്റീല്‍ വിറ്റ്കോഫ്, ജെറാഡ് കുഷ്നര്‍ എന്നിവരാണ് അമേരിക്കയ്ക്ക് വേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.