അന്യഗ്രഹ ജീവികളെ സംബന്ധിച്ച് എല്ലാ രഹസ്യരേഖകളും പുറത്തുവിടുമെന്ന് ട്രംപ്

Jaihind News Bureau
Friday, February 20, 2026

അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഈയിടെ നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു.ഇതിന്റെ പശ്ചാത്തലത്തി അന്യഗ്രഹജീവികളെയും പറക്കുംതളികകളെയും കുറിച്ച് അമേരിക്കന്‍ ഏജന്‍സികളുടെ കൈവശമുള്ള എല്ലാ രേഖകളും പുറത്തുവിടാന്‍ ഉത്തരവിടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആളുകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ വലിയ താല്‍പര്യമാണെന്നും ഇതുസംബന്ധിച്ച് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന് നിര്‍ദേശം നല്‍കുമെന്നും ട്രംപ് പറഞ്ഞു.

‘അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. അന്യഗ്രഹ ജീവികള്‍, പറക്കുംതളികകള്‍, തിരിച്ചറിയാത്ത ആകാശ പ്രതിഭാസങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ വളരെ സങ്കീര്‍ണമാണ്. എന്നാല്‍ രസകരവുമാണ്. ആളുകള്‍ക്കുള്ള അസാധാരണമായ താല്‍പ്പര്യം കണക്കിലെടുത്ത് ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ യുദ്ധകാര്യ വകുപ്പ് സെക്രട്ടറി, മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയോട് നിര്‍ദേശിക്കുകയാണ്’ -ട്രംപ് പറഞ്ഞു.

കഴിഞ്ഞയാഴ്ച പുറത്തുവന്ന ഒരു അഭിമുഖത്തി ഒബാമ അന്യഗ്രഹജീവികളുണ്ട് എന്നത് യാഥാര്‍ഥ്യമാണെന്നും എന്നാല്‍, താന്‍ അവയെ നേരില്‍ കണ്ടിട്ടില്ലെന്നും പറഞ്ഞത്. പ്രപഞ്ചം വളരെ വിശാലമായതിനാല്‍ ഭൂമിക്കുപുറത്ത് ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, സൗരയൂഥങ്ങള്‍ക്കിടയിലുള്ള ദൂരം വലുതായതിനാല്‍ അവര്‍ നമ്മെ സന്ദര്‍ശിച്ചിരിക്കാനുള്ള സാധ്യത കുറവാണ് -ഒബാമ പറഞ്ഞു. അന്യഗ്രഹ ജീവികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ യുഎസിന്റെ കൈവശമുണ്ടെന്ന അഭ്യൂഹങ്ങള്‍ പണ്ടുമുതല്‍ക്കേയുണ്ട്. യു എസിലെ അതി നിഗൂഢമായരിയ 51 നെ കുറിച്ചും വിവാദമായിരുന്നു.

എന്നാല്‍, പ്രസ്താവന സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെ ഒബാമ തന്നെ വിശദീകരണവുമായി എത്തിയിരുന്നു. അന്യഗ്രഹ ജീവികളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍, അവര്‍ ഭൂമിയിലെത്തുകയോ മനുഷ്യരാശിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്തതിന് തെളിവില്ലെന്നും ഒബാമ പറഞ്ഞിരുന്നു.