RAHUL GANDHI| ‘ട്രംപ് വിളിച്ച് നരേന്ദ്രാ കീഴടങ്ങൂ എന്ന് പറഞ്ഞു, മോദി അത് അനുസരിച്ചു’; ഇതാണ് ഇന്ദിരയും മോദിയും തമ്മിലുള്ള വ്യത്യാസം: രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, June 4, 2025

പാകിസ്ഥനെതിരായ വെടിനിര്‍ത്തലിന് ഇന്ത്യ തയ്യാറായത് അമേരിക്കന്‍ ഇടപെടല്‍മൂലമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ട്രംപ്, മോദിയെ വിളിച്ച് എല്ലാം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും മോദി അത് അനുസരിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. ഭോപ്പാലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച ‘സംഗതന്‍ ശ്രജന്‍ അഭിയാന്‍’ പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

1971-ലെ യുദ്ധത്തിന്റെ സമയത്ത് ഇന്ദിരാ ഗാന്ധി എടുത്ത തീരുമാനങ്ങളെ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം. ‘ട്രംപ് മോദിക്ക് ഒരു ചെറിയ സൂചന നല്‍കി. അദ്ദേഹം ഫോണ്‍ എടുത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിളിച്ചു, എന്നിട്ട് പറഞ്ഞു, ‘മോദി ജീ, താങ്കള്‍ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങൂ.’ മറുപടിയായി, ‘ശരി സര്‍’ എന്നുപറഞ്ഞ് നരേന്ദ്രമോദി അത് അനുസരിച്ചു,’ രാഹുല്‍ ഗാന്ധി പരിഹസിച്ചു.

‘ഇത്തരം ഫോണ്‍കോളുകള്‍ ഇല്ലാതിരുന്ന ഒരു യുദ്ധകാലത്തെപ്പറ്റി നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവും. 1971-ലെ യുദ്ധത്തിന്റെ സമയത്ത്.. ആയുധങ്ങള്‍ വന്നു, വിമാനവാഹിനികള്‍ വന്നു. അപ്പോള്‍ ഇന്ദിരാ ഗാന്ധി പറഞ്ഞു, ‘ഞാന്‍ എന്താണോ ചെയ്യേണ്ടത്, അത് ഞാന്‍ ചെയ്തിരിക്കും’. അതാണ് വ്യത്യാസം, അതാണ് വ്യക്തിത്വം. സ്വാതന്ത്ര്യസമരകാലം മുതലേ ബിജെപിക്കാര്‍ ഇങ്ങനെയാണ്, കീഴടങ്ങല്‍ കത്തുകള്‍ എഴുതലാണ് അവരുടെ രീതി, പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും കീഴടങ്ങിയിട്ടില്ല. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, ഇവരാരും കീഴടങ്ങിയിട്ടില്ല” രാഹുല്‍ ഗാന്ധി പറഞ്ഞു.