അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 15% മുതല്‍ 20% വരെ താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സ്‌കോട്ട്‌ലന്‍ഡിലെ ടേണ്‍ബെറിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് പ്രഖ്യാപിച്ച 10% അടിസ്ഥാന താരിഫില്‍ നിന്നുള്ള വര്‍ദ്ധനവാണ് ഈ പുതിയ പ്രഖ്യാപനം. താരിഫ് നിരക്ക് 10% ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറുകിട രാജ്യങ്ങള്‍ക്ക് ഇത് കാര്യമായ സാമ്പത്തിക ആഘാതമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഓഗസ്റ്റ് 1-ന് പുതിയ താരിഫ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
പുതിയ താരിഫ് നയം ആഗോള വ്യാപാര ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അമേരിക്കയുമായി വ്യാപാര കരാറുകളില്ലാത്ത ഏകദേശം 200 ഓളം രാജ്യങ്ങള്‍ക്ക് താരിഫ് നിരക്കുകള്‍ സംബന്ധിച്ച കത്തുകള്‍ ഉടന്‍ അയക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.
നേരത്തെ, ജപ്പാന് 15%, ഇന്തോനേഷ്യക്ക് 16%, യൂറോപ്യന്‍ യൂണിയന് 15% എന്നിങ്ങനെ ട്രംപ് താരിഫ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബ്രസീല്‍, ലാവോസ് തുടങ്ങിയ ചില രാജ്യങ്ങള്‍ 40-50% വരെ താരിഫുകള്‍ ചുമത്തിയിട്ടുമുണ്ട്.
ട്രംപിന്റെ ഈ നീക്കം ആഗോളതലത്തില്‍ ഒരു പുതിയ വ്യാപാര യുദ്ധത്തിന് വഴിവെക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയുടെ ഈ നീക്കം ആഗോള സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുമെന്നും പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുമെന്നും പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.