ഇനി 48 മണിക്കൂര്‍ മാത്രം; ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനു മേല്‍ ദുരിതം വര്‍ഷിക്കും: മുന്നറിയിപ്പുമായി ട്രംപ്

Jaihind News Bureau
Saturday, April 4, 2026

വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാന കരാറിലോ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിലോ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ നല്‍കിയ പത്തുദിവസത്തെ സമയപരിധി അവസാനിക്കാന്‍ ഇനി വെറും 48 മണിക്കൂര്‍ മാത്രമാണ് ബാക്കിയെന്നും, നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ ഇറാന്‍ ഭയാനകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഇറാനെതിരെ രൂക്ഷമായ ഭീഷണി മുഴക്കിയത്. ‘സമയം അതിവേഗം അവസാനിക്കുകയാണ്. 48 മണിക്കൂറിനുള്ളില്‍ ഇറാനു മേല്‍ നരകയാതനകള്‍ വര്‍ഷിക്കപ്പെടും,’ ട്രംപ് കുറിച്ചു. മാര്‍ച്ച് 26-നാണ് ട്രംപ് ഇറാനു പത്തുദിവസത്തെ സമയപരിധി നിശ്ചയിച്ചത്. ഇത് ഏപ്രില്‍ 6-ന് അവസാനിക്കും. ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കുക അല്ലെങ്കില്‍ യുഎസ് നിര്‍ദ്ദേശിച്ച സമാധാന കരാറില്‍ ഒപ്പിടുക എന്നതാണ് അമേരിക്കയുടെ ആവശ്യം.

യുഎസ് മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ ഏകപക്ഷീയവും അന്യായവുമാണെന്ന് പറഞ്ഞ് ഇറാന്‍ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഊര്‍ജ്ജ മേഖല ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ നീക്കങ്ങള്‍ ഒഴിവാക്കാന്‍ 7 ദിവസത്തെ വെടിനിര്‍ത്തല്‍ ഇറാന്‍ ആവശ്യപ്പെട്ടെങ്കിലും, സമയം നീട്ടി നല്‍കി ഏപ്രില്‍ 6 വരെയാണ് ട്രംപ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലിയുള്ള തര്‍ക്കം പരിധി വിടുന്നത് ആഗോള വിപണിയെയും ആശങ്കയിലാക്കുന്നുണ്ട്. 48 മണിക്കൂറിന് ശേഷം അമേരിക്ക എന്ത് നടപടിയാകും സ്വീകരിക്കുക എന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങള്‍.