ലുബാൻ ചുഴലിക്കാറ്റ് ഒമാന്‍റെ തെക്കു ഭാഗത്തേക്ക് അടുക്കുന്നു

Jaihind Webdesk
Wednesday, October 10, 2018

അറബിക്കടലിൽ രൂപപ്പെട്ട ലുബാൻ ചുഴലിക്കാറ്റ് ഒമാന്‍റെ തെക്കു ഭാഗത്തേക്ക് അടുക്കുന്നു. അടുത്ത 36 മണിക്കൂറിനുള്ളിൽ ദോഫാർ, അൽ വുസ്ത മേഖലകളിൽ കനത്ത മഴയോട് കൂടി ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. ലുബാൻ ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ സന്നാഹങ്ങളും സ്വീകരിച്ചതായി ഒമാൻ സിവിൽ ഡിഫൻസ് വ്യക്തമാക്കി.

സലാലയിൽ നിന്നും 830 കിലോമീറ്റർ അകലെയെത്തിയിരിക്കുകയാണ് ലുബാൻ ചുഴലിക്കാറ്റ്. നാളെ വൈകുന്നേരത്തോടുകൂടി ദോഫാർ, അൽ വുസ്ത മേഖലകളിൽ കനത്ത കാറ്റും മഴയും ഉണ്ടാകുവാൻ സാധ്യത ഉള്ളതായാണ് ഒമാൻ കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മണിക്കൂറിൽ 64 മുതൽ 74 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റെന്നും കടലിൽ തിരമാല രണ്ടു മുതൽ മൂന്നു മീറ്റർ ഉയരാനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

അധികൃതരുടെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ലുബാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചതിന്‍റെ പാശ്ചാത്തലത്തിൽ ഒമാൻ സിവിൽ ഡിഫൻസ്, സിവിൽ ഏവിയേഷൻ വിഭാഗം എന്നിയുടെ സംയുക്ത ആഭിമുഖ്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

യാതൊരു കാരണത്താലും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്ന് ഒമാൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മലയാളികളടക്കമുള്ള വിദേശികളും സ്വദേശികളും തിങ്ങിപാർക്കുന്ന മേഖലയാണ് സലാല. കഴിഞ്ഞ മെയ് മാസത്തിൽ മെകുനു കൊടുങ്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങളിൽ നിന്നും സലാല കരകയറുമ്പോഴാണ് ഭീതി പരത്തി ലൂബാൻ എത്തുന്നത്.