തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീപിടുത്തം: ചികിത്സയിലിരുന്ന രോഗികളുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍; നിഷേധിച്ച് അധികൃതര്‍

Jaihind News Bureau
Saturday, March 21, 2026

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ ചികിത്സയിലായിരുന്ന രണ്ട് രോഗികള്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീപിടുത്തത്തെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് രോഗികളെ മാറ്റിയതാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍, ഈ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും രോഗികളുടെ മരണം തീപിടുത്തവുമായി ബന്ധപ്പെട്ടതല്ലെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ ഔദ്യോഗികമായി വിശദീകരിച്ചു.

കഴിഞ്ഞ മാര്‍ച്ച് 17-നാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്. ബൈക്ക് അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി സനീഷ്, ഓയൂര്‍ സ്വദേശി കൃഷ്ണകുട്ടി എന്നിവരുടെ മരണത്തിലാണ് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. തീപിടുത്തം നടന്ന ദിവസം ഉച്ചയ്ക്ക് 12.45-ഓടെ കൃഷ്ണകുട്ടിയും, തൊട്ടടുത്ത ദിവസം രാവിലെ സനീഷും മരിച്ചു. തീപിടുത്തത്തെത്തുടര്‍ന്നുണ്ടായ പുകയും പരിഭ്രാന്തിയും, തുടര്‍ന്ന് ഐസിയുവില്‍ നിന്ന് രോഗികളെ ധൃതിയില്‍ മാറ്റിയതും ഇവരുടെ ആരോഗ്യനില വഷളാക്കിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അതേസമയം, ആശുപത്രി അധികൃതര്‍ ഈ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി. തീപിടുത്തമുണ്ടായ ഉടന്‍ തന്നെ പ്രോട്ടോക്കോള്‍ പ്രകാരം എല്ലാ രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി മറ്റ് വാര്‍ഡുകളിലേക്കും ഐസിയുകളിലേക്കും മാറ്റിയിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മരിച്ച രണ്ട് രോഗികളും നേരത്തെ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും, സ്വാഭാവികമായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. ചികിത്സയില്‍ യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും തീപിടുത്തം മരണത്തിന് നേരിട്ടുള്ള ദിവസമോ അല്ലാതെയോ കാരണമായിട്ടില്ലെന്നും മെഡിക്കല്‍ കോളേജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.