തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നു

Jaihind News Bureau
Monday, July 6, 2020

തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതമില്ല. സെക്രട്ടറിയേറ്റ് അടക്കം സർക്കാർ ഓഫീസുകള്‍ ഉള്‍പ്പെടെ നഗരം പൂർണമായും ഒരാഴ്ച അടച്ചിടും. മരുന്ന് കടകള്‍ പ്രവർത്തിക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുമെങ്കിലും സാധനങ്ങള്‍ പൊലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പുതിയ സമ്പർക്കരോഗികളുടെയും ഉറവിടം അറിയാത്ത രോഗികളുടെയും കണക്കുകള്‍ കൂടി വന്നതോടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗമാണ് ട്രിപ്പിൾ ലോക്ക് ഡൗൺ തീരുമാനമെടുത്തത്. നഗരത്തിൽ പ്രവേശിക്കാൻ ഒറ്റവഴി മാത്രമാണുള്ളത്. ബാക്കി റോഡുകൾ മുഴുവൻ അടയ്ക്കും.

അനാവശ്യമായി ആരും പുറത്തിറങ്ങരുത്. പൊതുഗതാഗതമില്ല. സിറ്റി, വികാസ്ഭവൻ, പേരൂർക്കട, പാപ്പനംകോട്, തിരുവനന്തപുരം സെൻട്രൽ കെഎസ്ആർടിസി ഡിപ്പോകൾ അടയ്ക്കും. സ്വകാര്യവാഹനങ്ങൾക്കും അനുമതി ഇല്ല. വിമാനത്താവളത്തിലേക്കും റെയിൽവെ സ്റ്റേഷനിലേക്കും പോകാൻ അനുമതി ഉണ്ട്. മാധ്യമപ്രവർത്തകർക്ക് അനുമതി ഉണ്ട്.

പെട്രോൾ പമ്പുകൾ, ആശുപത്രികൾ പ്രവർത്തിക്കും. മെഡിക്കൽ ഷോപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും പ്രവർത്തന അനുമതി ഉണ്ട്. തുറന്ന കടകളിൽ ജനങ്ങൾക്ക് പോകാനാകില്ല. ആവശ്യമനുസരിച്ച് പൊലീസ് സാധനങ്ങൾ വീട്ടിലെത്തിക്കും. ബാങ്കുകളും എടിഎമ്മുകളും ഡാറ്റാ സെൻററകളും ഉണ്ടാകും.

ഒരാഴ്ചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക.