PALIYEKKARA TOLL PLAZA| പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തി; നാലാഴ്ച പിരിക്കരുതെന്ന് ഹൈക്കോടതി

Jaihind News Bureau
Wednesday, August 6, 2025

പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ദേശീയപാത അതോറിറ്റിക്ക് (എന്‍എച്ച്എഐ) സാധിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ണായക നടപടി.

ജസ്റ്റിസ് എ. മുഹമദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ദേശീയപാത അതോറിറ്റിക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. റോഡിന്റെ മോശം അവസ്ഥയും അടിപ്പാതകളുടെ നിര്‍മ്മാണം മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും കാരണം യാത്രക്കാര്‍ വലിയ ദുരിതം അനുഭവിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. പ്രശ്‌നം പരിഹരിക്കാന്‍ സമയം ആവശ്യപ്പെട്ട് എന്‍എച്ച്എഐ പലതവണ കോടതിയില്‍ നിന്ന് കൂടുതല്‍ സമയം തേടിയിരുന്നു. എന്നാല്‍, ഒരു മാസമായിട്ടും സ്ഥിതിയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.

കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. കരാര്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ നല്‍കാതെ ടോള്‍ പിരിക്കുന്നത് ശരിയല്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ‘ടോള്‍ നല്‍കുന്ന യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാന്‍ അവകാശമുണ്ട്. അത്തരമൊരു സേവനം ലഭ്യമല്ലെങ്കില്‍ ടോള്‍ പിരിക്കാന്‍ പാടില്ല,’ കോടതി നിരീക്ഷിച്ചു.

ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവോടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ അടുത്ത നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് നിര്‍ത്തിവെച്ചു. നാലാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അപ്പോഴേക്കും ഗതാഗതക്കുരുക്കിന് ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ ദേശീയപാത അതോറിറ്റിക്ക് കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ പ്രതീക്ഷിക്കാം.