SADBHAVANA DIWAS| ഇന്ന് രാജീവ് ഗാന്ധിയുടെ ജന്മദിനം; രാജ്യത്തിന് ഇന്ന് സദ്ഭാവന ദിനം

Jaihind News Bureau
Wednesday, August 20, 2025

‘ഒരു രാഷ്ട്രം മുന്നേറുന്നത് സാങ്കേതികതയില്‍ മാത്രമല്ല, അവിടെയുള്ള മനസ്സുകളുടെ ശുദ്ധിയിലൂടെയാണ്.’- രാജീവ് ഗാന്ധി

ഇന്ത്യ കണ്ട ശക്തരായ ഭരണാധികാരികളില്‍ ഒരാള്‍, ഇന്ത്യയുടെ ഏറ്റവും ചെറുപ്പക്കാരനായ പ്രധാനമന്ത്രി, രാജ്യത്തിന് പുതിയ ദിശ നല്‍കി, സാങ്കേതികവിദ്യയുടെ ലോകത്തിലേക്ക് നയിച്ച യുവപ്രതിഭയായ രാജീവ് ഗാന്ധിയുടെ ജന്മദിനമാണ് സദ്ഭാവനാ ദിനമായി ആചരിക്കുന്നത്.

1944-ല്‍ മുംബൈയില്‍ ജനിച്ച രാജീവ് ഗാന്ധി, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹറുവിന്റെ പാരമ്പര്യം പിന്തുടർന്ന  ഇന്ദിരാ ഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും മകനാണ്. പരമ്പരാഗത രാഷ്ട്രീയ ജീവിതത്തില്‍ താത്പര്യമില്ലാതെ് ജോലി ചെയ്തിരുന്ന രാജീവ് ഗാന്ധി, ഭാര്യ സോണിയാ ഗാന്ധിയോടൊപ്പം ലണ്ടനില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1980-ല്‍ അനുജന്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 1984-ല്‍ അമ്മയായ ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിന് ശേഷം രാജീവ് ഗാന്ധി ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. 1984-ല്‍ ആരംഭിച്ച അദ്ദേഹത്തിന്റെ ഭരണകാലം 1989 വരെ നീണ്ടുനിന്നു.

രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് അദ്ദേഹം മതസൗഹാര്‍ദ്ദം, ഐക്യം, ശാന്തി, സഹിഷ്ണുത എന്നീ മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി. ‘ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യത്തിലാണ്’ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അതിനാല്‍ തന്നെ, അദ്ദേഹത്തിന്റെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിക്കപ്പെടുന്നു.

‘സദ്ഭാവന’ എന്നത് സ്‌നേഹവും സഹകരണവും സമത്വവുമാണ്. മത, ഭാഷ, വര്‍ഗ്ഗ, ജാതി എന്നിങ്ങനെയുള്ള വിഭജിക്കുന്ന ഘടകങ്ങളെ മറികടന്ന് എല്ലാവരും ഒന്നായി ജീവിക്കണമെന്ന് രാജീവ് ഗാന്ധി ആഗ്രഹിച്ചു. രാജീവ് ഗാന്ധി ഇന്ത്യയെ ഡിജിറ്റല്‍ യുഗത്തിലേക്ക് നയിച്ച നേതാവാണ്. കമ്പ്യൂട്ടറൈസേഷന്‍, ടെലികോം വിപ്ലവം, വിദ്യാസ്ഥാപനങ്ങള്‍ക്ക് ഇ-ഗവേണന്‍സ് എന്നിവയുടെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ച അത്യന്താപേക്ഷിതമായിരുന്നു.

പഞ്ചായത്തിരാജ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും സ്ത്രീശക്തികരണം, യുവജനക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ കുതിച്ചുചാടിയ ഭരണകാലമാണ് അദ്ദേഹത്തിന്റെത്. 1991-ല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ അദ്ദേഹത്തിന്റെ ഞെട്ടിച്ച വധം, രാജ്യത്തിന്റെ കറുത്ത ദിനങ്ങളാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കര്‍മ്മവും കാഴ്ചപ്പാടുകളും ഇന്നും ജീവിച്ചിരിക്കുന്നു.