POORAM KALAKKAL| തൃശൂര്‍ പൂരം കലക്കല്‍: എം ആര്‍ അജിത് കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Jaihind News Bureau
Monday, June 23, 2025

തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അജിത് കുമാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത് ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി തൃശ്ശൂരിലെത്തിയ അജിത് കുമാറിനോട് മന്ത്രി കെ രാജന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ട് പോലും എം ആര്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അജിത് കുമാറിന്റെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.

തൃശൂര്‍ പൂരത്തിനിടെ പൂരപ്രേമികളെ ലാത്തി വീശി ഓടിച്ചും പൂര നഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പൊലീസ് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ദേവസ്വം ജീവനക്കാരെ ഉള്‍പ്പെടെ ബലംപ്രയോഗിച്ച് നീക്കിയതും അതൃപ്തിക്ക് ഇടയാക്കി. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് നാലുമണിക്കൂര്‍ വൈകി പകല്‍ വെളിച്ചത്തിലാണ് നടന്നത്.