മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം: അമ്മയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും; മാനസികനില പരിശോധിക്കും

Jaihind News Bureau
Wednesday, May 21, 2025

തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ സന്ധ്യയുടെ ബന്ധുക്കളെ ഇന്ന് മുതല്‍ ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ് പി എം ഹേമലത പറഞ്ഞു. അമ്മയുടെ മാനസിക നില മാനസിക രോഗവിദഗ്ധന്‍മാരുടെ നിര്‍ദേശമനുസരിച്ച് പരിശോധിക്കും. സന്ധ്യക്ക് ഒരു മാനസിക പ്രശ്നവുമില്ലെന്ന് ഭര്‍ത്താവ് സുഭാഷ് പറഞ്ഞിരുന്നു. കൊലപാതകത്തിന്റെ കാരണം കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും എസ് പി പറഞ്ഞു.

തിരുവാങ്കുളത്തെ വീട്ടില്‍ കല്യാണിയുടെ ചേതനയറ്റ കുഞ്ഞുശരീരമെത്തിയപ്പോള്‍ നൂറ് കണക്കിനാളുകളാണ് അവസാനമായി അവളെ കാണാനെത്തിയത്. പൊതുദര്‍ശനത്തിലെത്തിയവര്‍ കരച്ചിലക്കാന്‍ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്.

തിങ്കളാഴ്ച്ച കാണാതായ കുട്ടിയുടെ മൃതദേഹം ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ നിന്ന് കുഞ്ഞിനെ താന്‍ പുഴയിലേക്ക് എറിഞ്ഞതാണെന്ന് അമ്മ സന്ധ്യ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എട്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിന് സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആലുവയില്‍ നിന്നുള്ള ആറംഗ യു.കെ സ്‌കൂബ സംഘം നടത്തിയ തിരച്ചിലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം അമ്മ സന്ധ്യയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.