തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്‍റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ശശി തരൂരിന്‍റെ മണ്ഡല പര്യടനത്തിന് ഏപ്രില്‍ ഒന്നിന് തുടക്കമാകും. ഒരു നിയോജക മണ്ഡലത്തില്‍ രണ്ടു ദിവസത്തെ പര്യടനമാണ് നടത്തുക. പതിനാലു ദിവസം കൊണ്ട് മണ്ഡല പര്യടനം പൂര്‍ത്തിയാക്കും. വീടുകള്‍ കേന്ദ്രീകരിച്ചുള്ള മൂന്നാം ഘട്ട സ്‌ക്വാഡ് വര്‍ക്കുകള്‍ക്കും കുടുംബ സംഗമങ്ങള്‍ക്കും എപ്രില്‍ രണ്ടിന് തുടക്കമാകും.
ബൂത്ത്, മണ്ഡലം, മേഖലാ കണ്‍വെന്‍ഷനുകള്‍ പൂർത്തിയായി. എല്ലാ നിയോജക മണ്ഡലത്തിലും യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് മണ്ഡലം, ബൂത്ത് കമ്മിറ്റി ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം പാര്‍ലമെന്‍റിലെ 1,305 ബൂത്തുകളിലും 85 മണ്ഡലങ്ങളിലും കമ്മിറ്റികള്‍ നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവിയുടെ അധ്യക്ഷതയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി കോണ്‍ഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും മുതിര്‍ന്ന നേതാക്കാള്‍ ശശി തരൂരിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലം പര്യടനം നടത്തും. ശശി തരൂര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്.
യു.ഡി.എഫിന് മികച്ച വിജയം നേടാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടക്കുകയാണെന്ന് യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി പറഞ്ഞു. വ്യാജപ്രചാരണങ്ങളെ തിരുവനന്തപുരം മണ്ഡത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.