യുഎന്‍ രക്ഷാസമിതിയിലും രക്ഷയില്ല; ഒറ്റപ്പെട്ട് പാകിസ്ഥാന്‍

Jaihind News Bureau
Tuesday, May 6, 2025

യു.എന്‍ രക്ഷാസമിതിയില്‍ ഒറ്റപ്പെട്ട് പാകിസ്ഥാന്‍. ആണവ ഭീഷണി മുഴക്കിയ പാകിസ്ഥാനെതിരെ യു.എന്‍ രക്ഷാസമിതി അംഗങ്ങള്‍ ചോദ്യം ചെയ്തു. പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതിനെയും പല രാജ്യങ്ങളും ചോദ്യം ചെയ്തിരുന്നു. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. നയതന്ത്ര മേഖലകളില്‍ ഇന്ത്യ നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചപ്പോഴും സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി എടുത്തപ്പോഴും നിരവധി ഭീഷണികളാണ് പാകിസ്ഥാന്‍ ഇന്ത്യയ്ക്കു നേരെ നടത്തിയത്. എന്നാല്‍ പാകിസ്ഥാന്‍ മറ്റു രാജ്യങ്ങളുടെ പോലും പിന്തുണ ലഭിക്കാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍.

യുദ്ധസാഹചര്യമുണ്ടായാല്‍ തയാറെടുക്കണമെന്നും എയര്‍ സൈറണുകള്‍ സ്ഥാപിക്കണമെന്നും കേന്ദ്രം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഓരോ ദിവസവും നടപടികള്‍ കടുപ്പിക്കും എന്ന് പറയുന്നതല്ലാതെ തിരിച്ചടിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഒപ്പം പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ നിയന്ത്രിച്ചിരിക്കുകയാണ്. ഈ സീസണില്‍ 20% ജലം നിയന്ത്രിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാല്‍ പാകിസ്ഥാന്റെ ഭീഷണിക്ക് വഴങ്ങാന്‍ ഇന്ത്യ തയാറല്ല. എന്നാല്‍ ലോക രാജ്യങ്ങളുടെ പിന്തുണ നേടി ആണവ യുദ്ധത്തിന് തയാറെടുക്കാനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. യുഎന്‍ രക്ഷാ സമിതിയുടെ രഹസ്യ യോഗത്തില്‍ ശക്തമായ താക്കീതാണ് പാകിസ്ഥാന് നേരെയുണ്ടായത്. എന്ത് നേടാനാണോ പാകിസ്ഥാന്‍ കരുതിയിരുന്നത് അത് രക്ഷാസമിതി യോഗത്തില്‍ നടന്നില്ല എന്നതാണ് വിവരം.