വനിതാ സിപിഒ കാറ്റഗറിയില്‍ 570 ഒഴിവുകള്‍, നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു

Jaihind News Bureau
Thursday, April 17, 2025

വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രിക്ക് കത്തയച്ച് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വിഎം സുധീരന്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രകടമായ കാലാതാമസമുണ്ടായെന്ന് വിഎം സുധീരന്‍ കത്തില്‍ പറയുന്നു. സമരത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുന്നതിന് ഇനിയും വൈകുന്നത് അങ്ങേയറ്റത്തെ കൃത്യവിലോപമാണ്. ഇതിനുവേണ്ടി കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വിഎം സുധീരന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

2024 ഏപ്രില്‍ 20ന് നിലവില്‍വന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2025 ഏപ്രില്‍ 19 ന് തീരുകയാണെന്നറിയാമല്ലോ. ഇപ്പോള്‍ ഈ കാറ്റഗറിയില്‍ 570 വേക്കന്‍സികള്‍ ഉള്ളതായിട്ടാണ് അറിയുന്നത്.

ഇവര്‍ക്ക് നിയമനം നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രകടമായ കാലതാമസത്തിലുണ്ടായ കടുത്ത ആശങ്കയാണ് സ്വാഭാവികമായും അവരെ സമരത്തിലേയ്‌ക്കെത്തിച്ചത്. ബഹു.മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് ഇനിയും വൈകുന്നത് അങ്ങേയറ്റത്തെ കൃത്യവിലോപമായിരിക്കും.

നിലവിലുള്ള വേക്കന്‍സികളും 2025-ല്‍ ഉണ്ടാകാനിടയുള്ള വേക്കന്‍സികളും കൂടി കണക്കിലെടുത്ത് ഇപ്പോഴത്തെ റാങ്ക് ലിസ്റ്റില്‍നിന്നും നിയമനം നടത്തുന്നത് തികച്ചും ഉചിതമായിരിക്കും. സാമാന്യ നീതിനിര്‍വ്വഹണവുമായിരിക്കും. അതിനുവേണ്ട നടപടികള്‍ സത്വരമായി സ്വീകരിക്കേണ്ടിയിരിക്കുന്നു.

മാനുഷിക പരിഗണനയും തൊഴില്‍ രഹിതരോടുള്ള പ്രഖ്യാപിത പ്രതിബന്ധതയും കണക്കിലെടുത്ത് നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി 2025 ഡിസംബര്‍ 31 വരെയെങ്കിലും നീട്ടണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.

സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍