THENNALA BALAKRISHNA PILLAI| ഇളം തെന്നല്‍ പോലെ തെന്നല മടങ്ങി…തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് വിട

Jaihind News Bureau
Saturday, June 7, 2025

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് വിട. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തി കവാടത്തില്‍ നടന്നു.  തെന്നല ബാലകൃഷ്ണപിള്ളയെന്ന പ്രിയ നേതാവിനെ കാണാന്‍ നൂറു കണക്കിനാളുകളാണ് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയില്‍ എത്തിച്ചേര്‍ന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകള്‍ പ്രിയ നേതാവിനെ കണ്ട് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഏറെക്കാലമായി തെന്നല ബാലകൃഷ്ണ പിള്ളയുടെ തട്ടകമായിരുന്ന ഇന്ദിരാഭവനില്‍ അദ്ദേഹത്തിന് വൈകാരികമായ വിടചൊല്ലലാണ് ഒരുക്കിയത്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രമുഖ നേതാക്കള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കെപിസിസി ആസ്ഥാനത്ത് എത്തിച്ചേര്‍ന്നു. കെപിസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിനു ശേഷം അദ്ദേഹം ഏറെക്കാലം പ്രസിഡന്റ് ആയിരുന്ന അഖിലഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ആസ്ഥാന മന്ദിരത്തിലും പൊതുദര്‍ശനം നടന്നു. ശേഷം ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍

നെട്ടയം, കാച്ചാണിയിലെ തെന്നല ബാലകൃഷ്ണപിള്ളയുടെ വസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം വിലാപ യാത്രയായാണ് ഭൗതിക ശരീരം കെപിസിസി ആസ്ഥാനത്ത് എത്തിച്ചത്. ഏറെക്കാലം കെപിസിസി അധ്യക്ഷനായിരുന്നതിന്റെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന കെപിസിസി ആസ്ഥാനം ഓര്‍മ്മകള്‍ കൊണ്ട് മൂകമായിരുന്നു.. കോണ്‍ഗ്രസ്സിന്റെയും, യുഡിഎഫിന്റെയും എല്ലാ നേതാക്കളും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, യു ഡി എഫ് കണ്‍വീനര്‍, കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമാര്‍, ഡിസിസി -കെ പി സി സി ഭാരവാഹികള്‍ അടക്കമുള്ളവര്‍ ഏറെ വൈകാരികമായി തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് വിട നല്‍കി.