ARYADAN SHOUKATH| പെട്ടി പരിശോധിച്ചോ വീട് പരിശോധിച്ചോ നിലമ്പൂരിലെ ജനവിധി മാറ്റിമറിക്കാനാവില്ല; ഇടത് നേതാക്കളുടെ വാഹനങ്ങളും പെട്ടിയും പരിശോധിക്കാന്‍ ധൈര്യമുണ്ടോ: ആര്യാടന്‍ ഷൗക്കത്ത്

Jaihind News Bureau
Saturday, June 14, 2025

പെട്ടി പരിശോധിച്ചോ വീട് പരിശോധിച്ചോ നിലമ്പൂരിലെ ജനവിധി മാറ്റിമറിക്കാനാവില്ലെന്ന് നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ഇടത് നേതാക്കളുടെ വാഹനങ്ങളും പെട്ടിയും പരിശോധിക്കാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഷാഫി പറമ്പിലില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ചതില്‍ നിലമ്പൂരില്‍ മാധ്യമങ്ങോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരിശോധന സ്വാഭാവികമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പെട്ടി പരിശോധിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും നിലമ്പൂരിലെ ജനവിധി മാറ്റുവാന്‍ കഴിയില്ല. ഇതുപോലെ കേരള പോലീസിന് ഏതെങ്കിലും ഇടത് എംഎല്‍എമാരുടെ പെട്ടി പരിശോധിക്കുവാന്‍ ധൈര്യമുണ്ടോ പെട്ടി മാത്രമല്ല തങ്ങളുടെ ഷുഗറും പ്രഷറും കൂടി പരിശോധിക്കണം’- ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ വട പുറത്ത് ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞാണ് പോലീസ് പരിശോധന നടത്തിയത്. വാഹനത്തില്‍ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. ചാര നിറത്തിലുള്ള പെട്ടിയില്‍ നിന്ന് വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് കണ്ടെത്തിയത്. വാഹനത്തില്‍ ഷാഫിക്കും രാഹുലിനും പുറമെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസും ഉണ്ടായിരുന്നു.