നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിന് സമീപം വിദ്യാർത്ഥികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി:  നെടുങ്കണ്ടത്ത് വിദ്യാർത്ഥികളെ ജലാശയത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൂവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് ഡിഗ്രി വിദ്യാർത്ഥിയെയും, പ്ലസ് വൺ വിദ്യാർഥിനിയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കാൽവഴുതി അപകടത്തിൽപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം

നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്. അനില കല്ലാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയും ആണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തൂവൽ വെള്ളച്ചാട്ടം കാണുവാനായി എത്തിയത്. വൈകുന്നേരമായിട്ടും പെൺകുട്ടി തിരികെ എത്താതിരുന്നതിനാൽ ബന്ധുക്കൾ നെടുങ്കണ്ടം പോലീസിൽ പരാതി അറിയിക്കുകയായിരുന്നു.

അതേസമയം വൈകിട്ട് 6 മണിയോടുകൂടി തൂവൽ വെള്ളച്ചാട്ടത്തിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിവരം നാട്ടുകാർ പോലീസിൽ അറിയിച്ചു. തുടർന്ന് വെള്ളച്ചാട്ടത്തിന് സമീപം നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളുടെ ചെരിപ്പുകൾ കണ്ടെത്തി, ഇതാണ് വെള്ളച്ചാട്ടത്തിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന സംശയം ബലപ്പെടുത്തിയത്. നെടുങ്കണ്ടം ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിന് രാത്രി 12 മണിയോടെ സെബിന്‍റെയും പിന്നീട് അനിലയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മൃ തദേഹങ്ങൾ മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അസ്വാഭാവിക മരണത്തിന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments (0)
Add Comment