VISWAS KUMAR RAMESH| ‘സീറ്റ് വിമാനത്തില്‍ നിന്ന് തെറിച്ച് പുറത്തേക്ക് പോകുകയായിരുന്നു; അവര്‍ മരിച്ചുവീണത് എന്റെ കണ്‍മുന്നില്‍ വച്ച്’; വിമാനാപകടത്തില്‍ രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ പറയുന്നു

Jaihind News Bureau
Friday, June 13, 2025

രാജ്യം നടുങ്ങിയ അഹമ്മാദാബാദ് വിമാന ദുരന്തത്തില്‍ കിട്ടിയ ഏക ആശ്വാസ വാര്‍ത്ത വിശ്വാസ് കുമാറിന്റെ അത്ഭുതകരമായ രക്ഷപ്പെടലാണ്. 265 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതിന്റെ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് വിശ്വാസ്.

ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷാണ് എയര്‍ ഇന്ത്യയുടെ AI171 വിമാനത്തിലെ ദുരന്തത്തെ അതിജീവിച്ച ഏക യാത്രക്കാരന്‍. വിമാനത്തിന്റെ ഇടതുവശത്തുള്ള എമര്‍ജന്‍സി വാതിലിനടുത്തുള്ള 11A സീറ്റിലായിരുന്നു അദ്ദേഹം ഇരുന്നത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം ആകാശത്തുവെച്ച് രണ്ടായി പിളരുകയും തന്റെ സീറ്റ് വിമാനത്തില്‍ നിന്ന് തെറിച്ച് പുറത്തേക്ക് പോകുകയുമായിരുന്നു എന്ന് വിശ്വാസ് പറഞ്ഞു. ഇതോടെ വിമാനത്തെ വിഴുങ്ങിയ തീനാളങ്ങളില്‍ നിന്ന് താന്‍ രക്ഷപ്പെടുകയായിരുന്നു.

‘വിമാനം പിളര്‍ന്നു, എന്റെ സീറ്റ് പുറത്തേക്ക് തെറിച്ചുപോയി. അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്,’ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ഡോക്ടര്‍മാരോട് പറഞ്ഞു. താന്‍ വിമാനത്തില്‍ നിന്ന് ചാടിയതല്ലെന്നും, വിമാനം തകര്‍ന്നപ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ച നിലയില്‍ തന്നെ പുറത്തേക്ക് തെറിച്ചു പോവുകയായിരുന്നുവെന്നും വിശ്വാസ് വ്യക്തമാക്കി. ‘ഞാന്‍ ചെന്നുവീണത് താഴ്ന്ന ഒരു സ്ഥലത്തായിരുന്നു. സീറ്റ് ബെല്‍റ്റ് അഴിച്ചുമാറ്റിയപ്പോള്‍ ഒരു നിമിഷം ഞാന്‍ ഭയന്നുപോയി. പക്ഷേ, നിലത്തിന് അടുത്തായിരുന്നതുകൊണ്ട് പുറത്തുകടക്കാന്‍ ശ്രമിച്ചു,’ അദ്ദേഹം പറഞ്ഞു.

വിമാനത്തിന്റെ വാതിലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. കണ്‍മുന്നില്‍ യാത്രക്കാരും ജീവനക്കാരും മരിച്ചുവീഴുന്നത് കണ്ടപ്പോഴും കാല്‍നടയായി പുറത്തുകടക്കാന്‍ തനിക്ക് സാധിച്ചുവെന്നും വിശ്വാസ് കൂട്ടിച്ചേര്‍ത്തു. ‘ഞാനിത് വിശ്വസിക്കുന്നില്ല, എങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടതെന്ന്. മരിക്കുമെന്ന് തന്നെ കരുതി. എന്റെ കണ്‍മുന്നിലാണ് ആളുകള്‍ മരിച്ചത്,’ അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് ശേഷം രക്തത്തില്‍ കുളിച്ച്, പരിക്കുകളോടെ മുടന്തി നീങ്ങുന്ന രമേഷിനെ ആള്‍ക്കൂട്ടം വളഞ്ഞ് മറ്റ് യാത്രക്കാരെക്കുറിച്ച് ചോദിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയിലെ ട്രോമ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട അക171 വിമാനം, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1:39-ന് പറന്നുയര്‍ന്ന് ഒരു മിനിറ്റിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. വെറും 625 അടി മാത്രം ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്. ബി.ജെ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ഇതോടെ 242 പേരുടെ യാത്ര ഒരു വന്‍ ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.