MANIPUR CONFLICT | ലോകം ചുറ്റുന്ന പ്രധാനമന്ത്രി മണിപ്പൂരിലെത്താന്‍ തയ്യാറല്ല; മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ ‘അലംഭാവം ഞെട്ടിക്കുന്നത്’: കോണ്‍ഗ്രസ്

Jaihind News Bureau
Sunday, June 8, 2025

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ, സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അലംഭാവത്തില്‍’ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മണിപ്പൂരിലെ ജനങ്ങളുടെ വേദനയും ദുരിതവും അവസാനമില്ലാതെ തുടരുകയാണെന്നും പ്രധാനമന്ത്രിയുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

മെയ്‌തെയ് സംഘടനയായ അരംബൈ തെംഗോലിന്റെ നേതാവിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ വീണ്ടും വഷളായിരുന്നു. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍, കക്ചിങ്, ബിഷ്ണുപൂര്‍ എന്നീ അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

എക്‌സിലെ ഒരു കുറിപ്പിലൂടെയാണ് ജയറാം രമേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ‘2022 ഫെബ്രുവരിയില്‍ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി. എന്നാല്‍, 15 മാസത്തിനുള്ളില്‍ 2023 മെയ് 3-ന് രാത്രി മുതല്‍ മണിപ്പൂര്‍ കത്തിയെരിയാന്‍ തുടങ്ങി. നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു, ആയിരങ്ങള്‍ ഭവനരഹിതരായി, ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു,’ അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം, 2023 ജൂണില്‍ കേന്ദ്രം നിയമിച്ച മൂന്നംഗ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പലതവണ സമയം നീട്ടി നല്‍കിയെന്നും പുതിയ സമയപരിധി 2025 നവംബര്‍ 20 ആണെന്നും പരിഹസിച്ചു. 2023 ഓഗസ്റ്റില്‍ സംസ്ഥാനത്ത് ‘ഭരണഘടനാ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന്’ സുപ്രീം കോടതി തന്നെ നിരീക്ഷിച്ച കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചത് ഒരു ചടങ്ങ് പോലെയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പൂര്‍ണ്ണ നിശബ്ദത പാലിക്കുകയും സംസ്ഥാനത്ത് നിന്ന് ആരെയും കാണാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സര്‍ക്കാര്‍ അവഗണിച്ചു,’ ജയറാം രമേശ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ വിദേശയാത്രകളെയും അദ്ദേഹം വിമര്‍ശിച്ചു. ‘യുക്രെയ്ന്‍-റഷ്യ യുദ്ധം അല്‍പ്പനേരത്തേക്ക് നിര്‍ത്തിവെപ്പിച്ചു എന്ന് അദ്ദേഹത്തിന്റെ സ്തുതിപാഠകര്‍ അവകാശപ്പെട്ടിരുന്നു. ആ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിലും അദ്ദേഹം യാത്രകള്‍ നടത്തി. എന്നാല്‍, മണിപ്പൂരിലെ രാഷ്ട്രീയ നേതാക്കളെയോ സാമൂഹിക പ്രവര്‍ത്തകരെയോ കാണാന്‍ അദ്ദേഹം തയ്യാറായില്ല. സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ദയനീയമായി പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയെ ഏല്‍പ്പിച്ച് അദ്ദേഹം മാറിനില്‍ക്കുകയാണ്,’ ജയറാം രമേശ് ആരോപിച്ചു.

‘നിരന്തരം യാത്ര ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഈ അലംഭാവം ഞെട്ടിപ്പിക്കുന്നതും അചിന്തനീയവുമാണ്. അദ്ദേഹത്തിന്റെ നിസ്സംഗതയ്ക്കും അവഗണനയ്ക്കും മണിപ്പൂരിലെ ജനങ്ങള്‍ വില നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അവരുടെ ദുരിതം ആ സംസ്ഥാനത്തിന്റേത് മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ ദുരിതമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.