കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി അനുവദിച്ചില്ല ; അവഹേളനമെന്ന് മമതാ ബാനര്‍ജി

Jaihind Webdesk
Thursday, May 20, 2021

 

രാജ്യത്തെ കൊവിഡ് സാഹചര്യം ചര്‍ച്ചചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചില ബിജെപി മുഖ്യമന്ത്രിമാര്‍ക്കൊഴികെ മറ്റാര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രിയുടെ സമീപനം അവഹേളനപരമാണെന്നും മമത യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ക്ഷണം അനുസരിച്ച് യോഗത്തില്‍ പങ്കെടുത്തിട്ടും ഞങ്ങളോട് അദ്ദേഹം സംസാരിച്ചില്ല.ചില ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം നല്‍കിയത്. പ്രധാനമന്ത്രിയുടെനപ്രസംഗത്തോടെ യോഗം അവസാനിച്ചു. ഞങ്ങള്‍ക്ക് ആര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. ഇത് അവഹേളനമാണ്. പ്രധാനമന്ത്രിക്ക് വളരെയധികം അരക്ഷിതത്വബോധം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അദ്ദേഹം തയാറാകാതിരുന്നതെന്നും മമത ആരോപിച്ചു.

കൊവിഡ് വാക്‌സിനെക്കുറിച്ചോ ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചോ ഒന്നും പ്രധാനമന്ത്രി ചോദിച്ചില്ല. അദ്ദേഹം ചോദിച്ചില്ല. കൂടിക്കാഴ്ചയില്‍ കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇതിനൊന്നുമുള്ള അവസരവും ലഭിച്ചില്ലെന്ന് മമത പറഞ്ഞു. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. മുമ്പും ഇതുപോലുള്ള അവകാശവാദങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ കേസുകള്‍ വര്‍ധിക്കുകയാണ് ഉണ്ടായതെന്നും മമത കുറ്റപ്പെടുത്തി.

കൊവിഡ്‍ കേസുകള്‍ കൂടിയ പത്ത് സംസ്ഥാനങ്ങളിലെ 54 ജില്ലാ മജിസ്ട്രേറ്റുമാരും വൈറസ് പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. രാജ്യത്ത് കൊവിഡ് പരിശോധനയും സാമൂഹിക അകലവും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും വാക്സിന്‍ പാഴാക്കുന്നത് അവസാനിപ്പിക്കാനാകണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

മൂക്കിലൂടെയുള്ള സ്രവത്തിലൂടെയും ഉമിനീരിലൂടെയുമെല്ലാമാണ് പ്രാഥമികമായി വൈറസ് പടരുന്നതെന്നും വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസിന് പത്ത് മീറ്റർ വരെ സഞ്ചരിക്കാനാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിർദേശത്തില്‍ പറയുന്നു. വീടും ഓഫീസും കഴിയാവുന്നത്ര തുറന്നിട്ട് വെന്‍റിലേഷന്‍ ഉറപ്പാക്കണം. അടച്ചിട്ട മുറിയില്‍ എസി പ്രവര്‍ത്തിപ്പിക്കുന്നത് വൈറസ് അതിവേഗം പകരുന്നതിന് കാരണമാക്കുമെന്നും മാര്‍ഗനിര്‍ദേശം ഓർമ്മിക്കുന്നു.