പുല്‍പ്പള്ളി പാതിരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല ; മകനെതിരെ പരാതിയില്ലെന്ന് വത്സല അറിയിച്ചു

Sunday, January 5, 2025


കല്‍പ്പറ്റ: പുല്‍പ്പള്ളി പാതിരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല. മകന്‍ മെല്‍ബിനെതിരെ പൊലീസിന് അമ്മ വത്സല മൊഴി നല്‍കിയില്ല. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ മെല്‍ബിന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകുന്നതിനിടെയാണ് അമ്മ മൊഴി നല്‍കില്ലെന്ന് പൊലീസിനെ അറിയിച്ചത്. തനിക്ക് പരാതിയില്ലെന്ന് അമ്മ വത്സല അറിയിക്കുകയായിരുന്നു.

അമ്മ പരാതി ഇല്ലെന്ന് എഴുതി നല്‍കിയതായും അതിനാല്‍ കേസെടുത്തിട്ടില്ലെന്നും പുല്‍പ്പള്ളി പൊലീസ് അറിയിച്ചു. മര്‍ദ്ദനം ഏറ്റയാള്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊഅതേസമയം, മെല്‍ബിന്‍ സഹോദരന്‍ ആല്‍ബിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

കഴിഞ്ഞ ദിവസമാണ് വയനാട് പുല്‍പ്പള്ളി പാതിരിയില്‍ മദ്യലഹിരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ സംഭവം ഉണ്ടായത്. പ്രായമായ അമ്മയെ മകന്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പാതിരി തുരുത്തിപ്പള്ളി തോമസിന്റെ ഭാര്യ വത്സല(51)യാണ് മക്കളുടെ ക്രൂരമര്‍ദനത്തിനിരയായത്. കൈക്കുഞ്ഞിനെ ഒക്കത്തിരുത്തിയായിരുന്നു മെല്‍ബിന്‍ അമ്മയെ തല്ലിയത്.

അമ്മ വീടിന്റെ ശാപം എന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ അയല്‍വാസികളാണ് മകന്‍ അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വത്സലയുടെ മൊഴിയെടുത്തെങ്കിലും പരാതി ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റിട്ടും പരാതി ഇല്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. മര്‍ദ്ദനവിവരം അന്വേഷിക്കാന്‍ പൊലീസ് എത്തിയതിന്റെ വൈരാഗ്യത്തിലും വീഡിയോ പുറത്ത് വന്നതിലും ഇന്നലെ രാത്രിയിലും മെല്‍ബിന്‍ അമ്മയെ ഉപദ്രവിച്ചിരുന്നു.

അതേസമയം, മെല്‍ബിനും സഹോദരന്‍ ആല്‍ബിനും മാതാപിതാക്കളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുവരും പുല്‍പ്പള്ളിയില്‍ സ്വകാര്യ ബസിലെ ജീവനക്കാരാണ്. മക്കളുടെ മര്‍ദ്ദനം ഭയന്ന് രാത്രി അടുത്ത വീട്ടിലെ തൊഴുത്തിലും ആട്ടിന്‍കൂട്ടിലും ആണ് മാതാപിതാക്കള്‍ കഴിയുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. .