മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ നില്‍ക്കാതെ സ്ഥലം കാലിയാക്കി സ്വന്തം പാർട്ടി പ്രവർത്തകരും; കാലിയായ സദസില്‍ ‘ലൈവ്’ പ്രസംഗം, വിവാദം

 

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാതെ എല്‍ഡിഎഫ് പ്രവർത്തകർ ഉള്‍പ്പെടെയുള്ളവർ സ്ഥലം കാലിയാക്കിയത് വിവാദത്തില്‍. ജനകീയാസൂത്രണത്തിന്‍റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയെ ‘ബഹിഷ്കരിച്ചത്’.

ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടന പ്രസംഗത്തിന് മുന്നെ സദസ് ഒഴിയുകയായിരുന്നു. നഗരസഭ അങ്കണത്തിലാണ് ചടങ്ങിന്‍റെ വേദി ഒരുക്കിയത്. സ്ക്രീനിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തപ്പോള്‍ മൈക്ക് ഓപ്പറേറ്റർ  അല്ലാതെ മറ്റാരും കേള്‍ക്കാനുണ്ടായില്ല. പ്രസംഗത്തിന് മുമ്പ് വരെ എൽഡിഎഫുകാരുൾപ്പെടെ മുൻ പഞ്ചായത്ത് പ്രസിഡന്‍റുമാരും നഗരസഭാധ്യക്ഷൻമാരും കൗൺസിലർമാരും വേദിയിലുണ്ടായിരുന്നു എന്നതാണ് വിവാദത്തിന് തിരി കൊളുത്തിയത്.

ജനകീയാസൂത്രണത്തിന്‍റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പദ്ധതിക്ക് നേതൃത്വം നൽകിയ ഭരണ സമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ആദരിക്കുന്നതായിരുന്നു ചടങ്ങ്. എന്നാല്‍ ആദരവ് ഏറ്റുവാങ്ങിയ ശേഷം എല്ലാവരും വേദി വിട്ടു. ഇതിന് പിന്നാലെ സദസിലുണ്ടായിരുന്നവരും സ്ഥലം വിട്ടതോടെ മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടന പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തപ്പോള്‍ കേള്‍ക്കാന്‍ ആരുമുണ്ടായില്ല. ‘ബഹിഷ്കരണം’ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പാർട്ടിക്ക് തന്നെ ക്ഷീണമായിരിക്കുകയാണ് സംഭവം.

Comments (0)
Add Comment