പ്രതിപക്ഷനേതാവിന്‍റെ ആരോപണം ശരിയാകുന്നു; ആര്‍എസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി, സ്വകാര്യ സന്ദര്‍ശനമെന്നും വിശദീകരണം

 

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍. സ്വകാര്യ സന്ദര്‍ശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നല്‍കി.
സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

ആര്‍എസ്എസ് നേതാവിന്‍റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍എസ് എസ് ക്യാമ്പിനിടെ ആയിരുന്നു കൂടിക്കാഴ്ച. 2023 മെയ് മാസത്തിലാണ് ദത്താത്രേയ ഹോസബലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്.

എഡിജിപി എം.ആര്‍. അജിത്കുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി ആര്‍എസ്എസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ ആരോപണം. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. 2023 മെയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ നടന്ന ആര്‍എസ്എസ് ക്യാംമ്പില്‍ വെച്ച് അജിത്കുമാര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു വി.ഡി. സതീശന്‍റെ വെളിപ്പെടുത്തല്‍. അജിത്കുമാര്‍ ഔദ്യോഗിക വാഹനം നിര്‍ത്തിയിട്ട ഹോട്ടലിന്‍റെ പേരുള്‍പ്പെടെ വി.ഡി. സതീശന്‍ പുറത്തുവിട്ടിരുന്നു.

Comments (0)
Add Comment