ഖത്തറില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ നാവികസേനാംഗങ്ങളുടെ വിഷയം ചർച്ച ചെയ്യണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മനീഷ് തിവാരി

Jaihind Webdesk
Monday, December 4, 2023

ന്യൂഡല്‍ഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന വിരമിച്ച ഇന്ത്യൻ നാവികസേനാംഗങ്ങളുടെ സാഹചര്യം ലോക്സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മനീഷ് തിവാരി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും.

ദോഹ ആസ്ഥാനമായുള്ള സ്വകാര്യ പ്രതിരോധ സേവന ദാതാക്കളായ ദഹ്‌റ ഗ്ലോബലിന്‍റെ ജീവനക്കാരായിരുന്നു എട്ട് മുൻ ഇന്ത്യൻ നാവികസേനാംഗങ്ങൾ. ചാരവൃത്തി ആരോപിച്ച് 2022 ഓഗസ്റ്റിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2022 ഓഗസ്റ്റ് മുതൽ വിഷയം സഭയ്ക്കകത്തും പുറത്തും താന്‍ നിരന്തരം ഉന്നയിക്കുകയാണെന്നും എന്നാല്‍ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലെന്നും മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവർക്ക് 2023 ഒക്ടോബർ 26-ന് ഖത്തർ കോടതി ശിക്ഷ വിധിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളും നിലവിലെ സാഹചര്യവും സഭയെ അറിയിക്കണമെന്ന് മനീഷ് തിവാരി നോട്ടീസില്‍ ആവശ്യപ്പെട്ടു.