റഹീമിന്‍റെ മോചനം: അനുരഞ്ജന കരാറിൽ അനന്തരാവകാശികൾ ഒപ്പിട്ടു; ദയാധനം കൈമാറി

Jaihind Webdesk
Monday, June 3, 2024

 

റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനത്തിന്‍റെ അവസാന ഘട്ടമായ അനുരഞ്ജന കരാറിൽ അനന്തരാവകാശികൾ ഒപ്പ് വെച്ചു. ദയാധനം സ്വീകരിച്ച് അബ്ദുൽ റഹീമിന് മാപ്പ് നൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അനുരഞ്ജന കരാർ. തിങ്കളാഴ്ച രാവിലെയാണ് ഇരുവിഭാഗവും ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥർ സാക്ഷിയായി കരാറിൽ ഒപ്പ് വെച്ചത്. ദിയാധനമായ ഒന്നരക്കോടി സൗദി റിയാലിന്‍റെ ചെക്ക് ഗവർണറേറ്റിന് കൈമാറി.

അനുരഞ്ജന കരാറെന്ന സുപ്രധാന നടപടി പൂർത്തിയായതോടെ വക്കീലിനുള്ള ചെക്ക് സഹായ സമിതി ചെയർമാൻ സി.പി. മുസ്തഫയും കൈമാറി. ഇതോടെ അബ്ദുൽ റഹീം കേസിലെ പുറത്ത് നിന്നുള്ള എല്ലാ നടപടിക്രമങ്ങളും അവസാനിച്ചതായി സഹായ സമിതി അറിയിച്ചു. ഇനി അനുരഞ്ജന കരാറും ചെക്കും ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റ് കോടതിയിലേക്ക് കൈമാറും. അപ്പോഴേക്കും ഇരു വിഭാഗം വക്കീലുമാരും കോടതിയുടെ സമയം തേടും. എല്ലാ രേഖകളും പരിശോധിച്ചായിരിക്കും കോടതി സിറ്റിങ്ങിന് സമയം അനുവദിക്കുക. കോടതി സമയം അനുവദിക്കുന്ന ദിവസം വധശിക്ഷ റദ്ദ് ചെയ്യലും മോചനവും ഉൾപ്പടെയുള്ള വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.

റഹീമിന്‍റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയാധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്. സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. പെരുന്നാൾ അവധിക്ക് മുമ്പ് കോടതി സമയം അനുവദിച്ചാൽ ബലി പെരുന്നാൾ കഴിഞ്ഞ് വൈകാതെ തന്നെ മോചനം സാധ്യമാകുമെന്ന ശുഭ പ്രതീക്ഷയിലാണ് റിയാദ് റഹീം സഹായ സമിതിയും പൊതുസമൂഹവും. ഇനി കോടതിയുടെ നടപടി ക്രമങ്ങൾക്കായുള്ള കാത്തിരിപ്പാണ്. റഹീമിന്‍റെ മോചനമെന്ന ദീർഘകാല പരിശ്രമത്തിന് വൈകാതെ ശുഭാന്ത്യമുണ്ടാകാൻ ഇത് വരെയുണ്ടായ പിന്തുണയും വിശ്വാസപ്രകാരമുള്ള പ്രാർത്ഥനയും തുടരണമെന്ന് സഹായ സമിതി ആവശ്യപ്പെട്ടു.