SUNNY JOSEPH MLA| ‘സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ്, ജനവിരുദ്ധ നയങ്ങള്‍ തുടങ്ങിയവ ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കും’- സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Tuesday, June 17, 2025

നിലമ്പൂര്‍ ഒരു കാര്‍ഷിക മേഖലയാണ്. സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തില്‍ സമ്പൂര്‍ണ തകര്‍ച്ചയാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. റബറിന് 250 രൂപ വില നിശ്ചയിക്കുമെന്ന സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം സര്‍ക്കാര്‍ മറക്കുകയാണ്. കാര്‍ഷിക മേഖലയെ അവഗണിക്കുമ്പോള്‍, വന്യമൃഗ ശല്യത്തില്‍ സര്‍ക്കാരിന്റെ നിസംഗതയാണ് പ്രകടമാകുന്നത്. നാല് അടിയന്തര പ്രമേയങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചിട്ടും ഗൗരവമായി കാണേണ്ടതില്ല എന്ന് എന്നറിയിച്ച് ചര്‍ച്ചയ്ക്കു പോലും എടുക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവാദിത്തം കാട്ടുന്നത്. എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു കൂട്ടണമെന്ന് പറഞ്ഞിട്ട് അതിനു പോലും മുഖ്യമന്ത്രി തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം തുടങ്ങിയ നേതാക്കളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തു എന്ന കുട്ടിയെ പോലും ഭരണപക്ഷ മന്ത്രി രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തത്. യുഡിഎഫിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രിയുടെ പാര്‍ട്ടി ഇപ്പോഴും തെറ്റ് തിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ തയാറായിട്ടില്ല. സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്്, ജനവിരുദ്ധ നയങ്ങള്‍, മലപ്പുറം ജില്ലയെ അവഹേളിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കും. ആശമാരുടെ അടിസ്ഥാന ആവശ്യം നടത്തിക്കൊടുക്കാന്‍ പൈസയില്ലാത്ത സര്‍ക്കാര്‍ പിഎസ്‌സി ചെയര്‍മാന്റെ പെന്‍ഷന്‍ ആനുകൂല്യം കൂട്ടാന്‍ വരെ തയാറായി. സര്‍്ക്കാരിന്റെ ഇത്തരം നിലപാടുകള്‍ മനസ്സിലാക്കിയ നിലമ്പൂരില ജനങ്ങള്‍ ഐക്യജനാധിപത്യ സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.