RAMESH CHENNITHALA| ‘സത്യം വെളിപ്പെടുത്തിയതിന് ഹാരിസിനെ സര്‍ക്കാര്‍ വേട്ടയാടരുത്, വേണ്ട നടപടികള്‍ സ്വീകരിക്കണം’-രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, June 29, 2025

മെഡിക്കല്‍ കോളേജിനെതിരെ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പും സര്‍ക്കാരും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ, പരിയാരം മെഡിക്കല്‍ കോളേജുകളും ശോചനീയാവസ്ഥയിലാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഇത്ര പരിതാപകരമായ അവസ്ഥയിലേക്ക് ഇതിനു മുമ്പ് പോയിട്ടില്ല. മരുന്നില്ല, ഡോക്ടര്‍മാരില്ല, ഉപകരണങ്ങളില്ല എന്നൊക്ക ഡോക്ടര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണ്. ഇതില്‍ രാഷ്ട്രീയം കാണാന്‍ ആഗ്രഹിക്കുന്നില്ല. മെഡിക്കല്‍ കോളേജുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടിയാണ് ആരോഗ്യവകുപ്പും കേരള സര്‍ക്കാരും നടത്തേണ്ടത്. സത്യം വെളിപ്പെടുത്തിയതിന് ഡോ.ഹാരിസ് ചിറയ്ക്കലിനെ സര്‍ക്കാര്‍ വേട്ടയാടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂംബ വിവാദത്തില്‍ സര്‍ക്കാര്‍ വേണ്ടപ്പെട്ടവരുമായി ചര്‍ച്ച നടത്തി പരിഹാരം കാണണം. ഇനിയും സ്‌കൂളുകളില്‍ ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ തമ്മിലടി ഉണ്ടാകാന്‍ പാടില്ല. ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ചയ്ക്ക് സര്‍്ക്കാര്‍ മുന്‍ക്കൈ എടുക്കണം. എതിര്‍ക്കുന്ന ആളുകളുടെ അഭിപ്രായവും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 2010ലുണ്ടായ തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നൂറിലേറെ സീറ്റുകള്‍ നേടി യുഡിഎഫനെ അധികാരത്തില്‍ കൊണ്ടുവരണമെന്നതാണ് അജണ്ട. നിലമ്പൂരിലെ വിജയം കാണിക്കുന്നത് കേരളത്തിലെ ഭരണമാറ്റത്തെയാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.