KERALA GOVERNMENT| പറഞ്ഞു പറ്റിക്കുന്ന സര്‍ക്കാര്‍; സാമ്പത്തിക വര്‍ഷം വെട്ടിക്കുറച്ചത് 145 കോടി; സര്‍ക്കാരിന്റെ അവഗണനയും കടുംവെട്ടും സാധാരണ ജനങ്ങള്‍ക്കു നേരെ

Jaihind News Bureau
Monday, June 30, 2025

സംസ്ഥാനത്തെ ആരോഗ്യമേഖല അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞതുപോലെ ‘ആരോഗ്യകേരളം വെന്റിലേറ്ററിലാണ്’. ബജറ്റ് വിഹിതത്തില്‍ വരുത്തിയ കടുംവെട്ട് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കടുത്ത തിരിച്ചടിയാണ് നല്‍കുന്നത്. മെഡിക്കല്‍ കോളേജുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച തുകയില്‍ നിന്നും വെട്ടിക്കുറച്ചത് 145 കോടി രൂപയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ജനറല്‍ ആശുപത്രികള്‍ക്കു വരെ അനുവദിച്ച 65 കോടി രൂപ വെട്ടിക്കുറച്ചു. ബജറ്റില്‍ പ്രഖ്യാപനത്തിനു ശേഷം വര്‍ഷാവസാനം വെട്ടിക്കുറയ്ക്കല്‍ നടത്തുകയാണ് സര്‍ക്കാര്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനായി 400 കോടി രൂപ അനുവദിച്ചു. പക്ഷെ, വെട്ടിക്കുറച്ച ശേഷം ബാക്കിയായത് 254 കോടി രൂപ മാത്രം. മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 217 കേടിയുടെ പ്രഖ്യാപനമാണ് നടത്തിയത്. ഒടുവില്‍ മാര്‍ച്ച് ആയപ്പോള്‍ 157 കോടിയായി ചുരുക്കി. ജനറല്‍ ആശുപത്രികള്‍ക്ക് 152 കോടി പ്രഖ്യാപനം, എന്നാല്‍, വെട്ടിച്ചുരുക്കിയപ്പോള്‍ ബാക്കിയായത് 90 കോടി രൂപ.

ഇങ്ങനെ കടുംവെട്ടും അവഗണനയും സര്‍ക്കാര്‍ തുടര്‍ന്നപ്പോള്‍ അതില്‍ ഇരകളായത് സാധാരണ ജനങ്ങളാണ്. ഏറ്റവും ഒടുവില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളേജുകളിലാണ്് മരുന്നിന്റെ ലഭ്യത കുറവു മൂലവും ഉപകരണങ്ങളില്ലാതെയും വലയുന്നത്. സമാന അവസ്ഥകളാണ് കേരളത്തിന്റെ മറ്റ് സര്‍്ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വകുപ്പ് മേധാവി ഹാരിസ് ചിറയ്ക്കല്‍ തന്റെ നിസ്സഹായ അവസ്ഥ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയപ്പോഴാണ് വിവാദങ്ങള്‍ ആളിക്കത്തിയത്. ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത കുറവ് മൂലം നിരവധി ഓപ്പറേഷനുകള്‍ മാറ്റി വയക്കേണ്ടി വരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഉപകരങ്ങളുടെ ക്ഷാമമുണ്ടെങ്കിലും അത് പരിഹരിക്കാന്‍ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സത്യങ്ങള്‍ പുറത്തു പറയുന്നതിനാല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഒരുപക്ഷെ പുറത്താകുകയോ പുറത്താക്കുകയോ ചെയ്തേക്കാം. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, പിരിച്ച് വിട്ടാലും കുഴപ്പമില്ലെന്നും അദ്ദേഹം കുറിച്ചു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ് അദ്ദേഹം.