വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു; മുഖ്യമന്ത്രിയെ എട്ടുകാലി മമ്മുഞ്ഞെന്നൊന്നും വിളിക്കുന്നില്ല, പക്ഷേ അതിനടുത്തെത്തിയിട്ടുണ്ട്; വി.ഡി. സതീശന്‍

Jaihind Webdesk
Saturday, July 13, 2024

 

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യഥാർത്ഥ്യമാകുന്നത് സന്തോഷവും അതിലുപരി അഭിമാന നിമിഷവുമാണെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതി യുഡിഎഫ് സര്‍ക്കാരിന്‍റെ കുട്ടിയാണ്. ഞങ്ങൾ കഷ്ടപ്പെട്ട് കൊണ്ടുവന്നതാണ്. കെ. കരുണാകരന്‍റെ കാലത്ത് ഡിസൈൻ ചെയ്ത പദ്ധതിയാണ്. ഇത് യഥാർത്ഥ്യത്തിലേക്ക് എത്തിക്കാൻ വേണ്ടി നിശ്ചയദാർഢ്യ തോടെ കഠിനാധ്വാനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്. അന്ന് ഇത് റിയൽ എസ്റ്റേറ്റ് ഇടപാടാണെന്നും കടൽക്കൊള്ളയാണ് എന്നും ഇപ്പോഴത്തെ മുഖ്യമന്തി പറഞ്ഞു. ഞങ്ങൾ ബഹിഷ്കരിച്ചില്ല, കരിദിനം ആചരിച്ചില്ല. ക്രിയാത്മകമായ പ്രതിപക്ഷമാണ് യുഡിഎഫിന്‍റെതെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ തുടക്കത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ മറന്ന മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞിന്‍റെ അടുത്തെത്തിയെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു. ‘മുഖ്യമന്ത്രിയെ എട്ടുകാലി മമ്മുഞ്ഞെന്നൊന്നും അധിക്ഷേപിക്കുന്നില്ല, പക്ഷേ അതിന്‍റെ അടുത്തുവരെയെത്തിയിട്ടുണ്ട്’ എന്നായിരുന്നു സതീശന്‍റെ പരിഹാസം.

വിഴിഞ്ഞം പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതം 55000 കോടി രൂപയാണ്. 8 കൊല്ലം കൊണ്ട് 850 കോടി മാത്രമേ കൊടുത്തിട്ടുള്ളൂ. റോഡ് കണക്ടിവിറ്റിയും റെയിൽ കണക്ടിവിറ്റിയും ഇല്ല. വെറും പോര്‍ട്ട് അല്ല വിഴിഞ്ഞത്തേത്. കപ്പൽ വന്നത് കൊണ്ട് മാത്രം കാര്യമില്ല. ഈ ചരക്കുകൾ വിവിധ ഭാഗങ്ങളിലേക്ക് എത്തേണ്ട ചരക്കുകളാണ്. ആ ചരക്ക് പോകാൻ ഗതാഗത സൗകര്യം വേണം. അതിനാവശ്യമായ അനുബന്ധ സൗകര്യങ്ങളും വേണം. എട്ട് കൊല്ലമായിട്ട് പ്രത്യേകിച്ച് ഒരു പണിയും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.